Site icon Janayugom Online

കോഴിത്തീറ്റ വില കുറഞ്ഞു; ഇറച്ചിക്കോഴി വിലയിലും കുറവ്

സംസ്ഥാനത്ത് കോഴിത്തീറ്റ വില കുറഞ്ഞതോടെ ഇറച്ചിക്കോഴി വിലയിലും ഇടിവ്. 2250 രൂപ വരെയെത്തിയ കോഴിത്തീറ്റ വിലയിൽ 450 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ 50 കിലോ തീറ്റയ്ക്ക് 1800 രൂപയായി. വിവിധ കമ്പനികൾക്കനുസരിച്ച് വിലയിൽ നേരിയ വ്യത്യാസമുണ്ട്. 

തീറ്റ വില കുത്തനെ കൂടിയപ്പോൾ കർഷകർ ഉല്പാദനം കുറച്ചതിനെ തുടർന്ന് സംസ്ഥാനത്ത് ഇറച്ചിക്കോഴിയുടെ വിലയും കുത്തനെ കൂടിയിരുന്നു. എന്നാൽ ഇപ്പോൾ ഫാമുകൾ പലതും സജീവമായിത്തുടങ്ങിയതോടെ ഇറച്ചിക്കോഴി വിലയിലും മാറ്റം ഉണ്ടായിട്ടുണ്ട്. ഒക്ടോബറിൽ 150 വരെയായിരുന്ന കോഴിവില നൂറിനടുത്തെത്തി. ഇറച്ചി വിലയിലും വലിയ വ്യത്യാസമുണ്ടായിട്ടുണ്ട്. തിരുവനന്തപുരത്ത് കോഴി കിലോക്ക് 110 രൂപയും ഇറച്ചിക്ക് 174 രൂപയുമാണ് വില. കൊല്ലം 115/180, ആലപ്പുഴ 112/160, എറണാകുളം 105/170, തൃശ്ശൂർ 108/160, കോഴിക്കോട് 110/165,കണ്ണൂർ 112/180 എന്നിങ്ങനെയാണ് വില. 

ഒക്ടോബർ ആദ്യവാരത്തോടെ മറ്റു സംസ്ഥാനങ്ങളിൽ കോഴിത്തീറ്റയ്ക്ക് വില കുറഞ്ഞിട്ടും കേരളത്തിൽ വില കുറയുന്നില്ലെന്ന ആക്ഷേപമുയർന്നിരുന്നു. കേരളത്തിലെ കോഴിത്തീറ്റ വിതരണ ലോബിയാണിതിന് പിന്നിലെന്നും കർഷകർ ആരോപിച്ചിരുന്നു. തീറ്റ ഉത്പാദിപ്പിക്കുന്നതിനു ആവശ്യമായ സോയാ, ചോളം തുടങ്ങിയവയ്ക്കു വില കുറഞ്ഞതോടെയാണ് കമ്പനികൾ വില കുറച്ചത്. 

തമിഴ്‌നാട്, കോയമ്പത്തൂർ തുടങ്ങിയ ഇടങ്ങളിലെല്ലാം കോഴി ഉത്പാദനം ഉയർത്തിയതോടെ കേരളത്തിലും കോഴിക്ഷാമത്തിനു കുറവു വന്നിട്ടുണ്ട്. മുമ്പ് 50 രൂപ വരെയായിരുന്നു കോഴിക്കുഞ്ഞിന്റെ വില ഇപ്പോൾ 30–32 രൂപയിലെത്തി. അതേസമയം ഈ മേഖലയെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഓൾ കേരള പൗൾട്രി ഫെഡറേഷൻ സർക്കാരിനെ സമീപിച്ചതായി ജനറൽ സെക്രട്ടറി എസ് കെ നസീർ പറഞ്ഞു. അനുകൂല നിലപാടുണ്ടാകുമെന്നാണ് പ്രതീക്ഷ. നെൽ, ക്ഷീര മേഖലയിലേതുപോലെ പൗൾട്രി മേഖലയിലും സർക്കാർ ഇടപെടൽ വേണമെന്നാണ് ഇറച്ചിക്കോഴി കർഷകരുടെ ആവശ്യം. ഇതിനായി താങ്ങുവില പ്രഖ്യാപിക്കണം. ഉല്പാദനച്ചെലവിനെക്കാൾ കുറവാണ് വിൽപ്പനയിലുള്ളത്. ഇതുകൊണ്ട് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും കർഷകർ പറയുന്നു. ഇന്ധന വിലയും ലോഡിംഗിനെ ബാധിക്കുന്നുണ്ട്. അന്യസംസ്ഥാനങ്ങളിൽനിന്ന് ലോഡെത്തിക്കുന്നതിന് 30 ശതമാനത്തോളം രൂപ അധികം നൽകേണ്ട അവസ്ഥയാണെന്നും വ്യാപാരികൾ പറയുന്നു. 

Eng­lish Sum­ma­ry: chick­en prices in ker­ala reduced due to low price of poul­try feed

You may also like this video :

Exit mobile version