Site iconSite icon Janayugom Online

കേന്ദ്രധനകാര്യ കമ്മീഷന്‍ഫണ്ട് കേരളത്തിന് കൃത്യമായി ലഭിക്കാത്തതിനെക്കുറിച്ച് പ്രതിപക്ഷം ഒന്നുംപറയുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് നല്‍കേണ്ട കേന്ദ്രധനകാര്യ കമ്മീഷന്‍ ഫണ്ട് കേരളത്തിന് കൃത്യമായി ലഭിക്കാത്തതിനെക്കുറിച്ച് ഇവിടുത്തെ പ്രതിപക്ഷം ഒന്നും മുണ്ടുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടലിന് വേണ്ടി വിപുലമായ ഭേദഗതികളോടെ ഇറക്കിയ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ല.

അക്കാര്യത്തിലും പ്രതിപക്ഷത്തിന് യാതൊരു പ്രതിഷേധവും ഇല്ലെന്നും മുഖ്യമന്ത്രി പിണറായിവിജയന്‍ പറഞ്ഞു.നവകേരള സദസിന്റെ ഭാഗമായി തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന് കേന്ദ്രധനകാര്യ കമ്മീഷന്‍ ഗ്രാന്റ് ശുപാര്‍ശ ചെയ്തതു തന്നെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിലാണ്. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് യോജിക്കുന്നതും കേരളത്തിന്‍റെ സാഹചര്യത്തില്‍ അനുയോജ്യവുമല്ലാത്ത പല നിബന്ധനകളും ഉള്‍പ്പെടുത്തിയാണ് ഗ്രാന്‍റ് അനുവദിക്കുന്തന്. അതിലും പ്രതിപക്ഷത്തിന് അഭിപ്രായമില്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു. ആറു ജില്ലകളും അറുപത് നിയോജക മണ്ഡലങ്ങളും പിന്നിട്ടാണ് നവകേരള സദസ്സ് ഇന്ന് തൃശൂർ ജില്ലയിലേക്ക് കടക്കുന്നത്.

അഭൂതപൂർവ്വമായ ജനക്കൂട്ടമാണ് എല്ലായിടത്തും എത്തിയത്. നേരിട്ട് എത്താൻ കഴിയാത്തവർ വഴിയോരങ്ങളിൽ കാത്തു നിന്ന് ഈ യാത്രയെ അഭിവാദ്യം ചെയ്യുന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സർക്കാർ അധികാരത്തിലെത്തിയശേഷം തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്തുന്ന നടപടികളാണ് സ്വീകരിച്ചു കൊണ്ടിരിക്കുന്നത്.എന്ന ആരോപണമാണ് ഉന്നയിച്ച്‌ കേട്ടത്. പതിനാല് ജില്ലാകൗൺസിലുകൾ ഒറ്റയടിക്ക് പിരിച്ചു വിട്ട് അധികാര വികേന്ദ്രീകരണത്തിന്റെ കഴുത്തിൽ കത്തി വെച്ചവരാണ് ഇത് പറയുന്നത്. ഈ സർക്കാർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ശാക്തീകരിക്കുന്ന ഇടപെടൽ ആണ് നടത്തുന്നത്. അതിനായി കാലികമായ മാറ്റങ്ങൾ മുനിസിപ്പാലിറ്റി ആക്ടിലും പഞ്ചായത്ത് രാജ് ആക്ടിലും വരുത്തുന്നതിനും ശ്രദ്ധ നൽകി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രധാന ചുമതലകളിൽ ഒന്നായ മാലിന്യ സംസ്കരണത്തിൽ ഫലപ്രദമായ ഇടപെടലിന് വിപുലമായ ഭേദഗതികളാണ് നിർദ്ദേശിച്ചിട്ടുള്ളത്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന സൂചികകളെ അടിസ്ഥാനമാക്കി പദ്ധതി പ്രവർത്തനങ്ങൾ രൂപപ്പെടുത്താനുള്ള നടപടി സ്വീകരിച്ചു. സേവനപ്രദാന രംഗത്ത് അക്കൗണ്ടബിലിറ്റി ഉറപ്പാക്കി 941 ഗ്രാമ പഞ്ചായത്തുകളിലും ഐഎൽജിഎംഎസ്. ഓൺെലൈൻ ഫയൽ സംവിധാനം ഏർപ്പെടുത്തി. 270 ഓളം സേവനങ്ങൾ പൂർണമായും ഓൺലൈനാക്കി.

എല്ലാ ഗ്രാമ പഞ്ചായത്തുകളിലും സിറ്റിസൺ ഫെസിലിറ്റേഷൻ സെന്ററുകൾ ആരംഭിച്ചു. നഗരസഭകൾക്ക് വേണ്ടി കെ-സ്മാർട്ട് ഓൺലൈൻ സംവിധാനം ജനുവരി ഒന്നിന് ആരംഭിക്കും. പരാതികൾ തീർപ്പാക്കുന്നതിന് സ്ഥിരം അദാലത്ത് സംവിധാനം ആരംഭിച്ചു. സംരംഭക സൗഹൃദ സംസ്ഥാനം എന്ന നിലയിൽ പ്രാദേശിക സാമ്പത്തിക വികസനത്തിനു പ്രത്യേകം മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഇതിൽ ഏതാണ് അസ്ഥിരീകരിക്കൽ” എന്ന് പറഞ്ഞവർ വിശദീകരിച്ചാൽ നന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. അതേസമയം കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാന്റ് എന്നത് സംസ്ഥാനങ്ങളുടെയും അതു വഴി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഭരണഘടനാപരമായ അവകാശമാണ്. അവകാശമുള്ള ഫണ്ട് ലഭിക്കാത്തതിനാൽ തദ്ദേശ തലത്തിൽ പ്രോജക്റ്റുകൾ മുടങ്ങുകയാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 280 പ്രകാരം ഇത്തരം ഏതെങ്കിലും നിബന്ധനകൾ നൽകാൻ ധനകാര്യ കമ്മീഷന് മാത്രമാണ് അധികാരം. എന്നാൽ കേന്ദ്ര ധനകാര്യ വകുപ്പ് ഏകപക്ഷീയമായി പുതിയ നിബന്ധന വെച്ചിരിക്കുന്നു. ഇത് തീർത്തും ഭരണഘടനാ വിരുദ്ധമാണ്.

2022–23 സാമ്പത്തിക വർഷത്തെ നഗര തദ്ദേശ സ്‌ഥാപനങ്ങൾക്കുള്ള മില്യൺ പ്ലസ് സിറ്റീസ് ഇനത്തിൽ പെട്ട 51.55 കോടി രൂപയും ആരോഗ്യ ഗ്രാന്റ് ഇനത്തിൽ 137. 16 കോടി രൂപയും 2023 — 24 ലെ 8 മാസം കഴിഞ്ഞിട്ടും കേന്ദ്രത്തിൽനിന്ന് ലഭിച്ചിട്ടില്ല. 2023 — 24 വർഷം ഗ്രാമ മേഖലയിൽ 1260 കോടിയും നഗര മേഖലയിൽ മില്യൺ പ്ലസ് സിറ്റീസ് ന് 281 കോടിയും നോൺ മില്യൺ പ്ലസ് സിറ്റീസ് ന് 368 കോടിയും ചേർന്ന് ആകെ 1909 കോടി രൂപ ലഭിക്കണം. ഇതിൽ ഒന്നാം ഗഡുവായി 814 കോടി രൂപ ഈ വർഷമാദ്യം ലഭിക്കേണ്ടതാണ്. അത് യഥാസമയം തന്നില്ല. നിരന്തര സമ്മർദ്ദത്തിനൊടുവിൽ ഗ്രാമ മേഖലയിലേക്കായി 252 കോടി രൂപ മാത്രമാണ് ഈ നവംബർ 20 ന് അനുവദിച്ചത്. നവകേരള സദസ്സ് സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടത്തുന്ന ഔദ്യോഗിക പരിപാടിയാണ്.

സ്വാഭാവികമായും സംഘാടനത്തിന്റെ ഭാഗമായിട്ടുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നവകേരള സദസിന് ആവശ്യമായ ചെലവിൽ വിഹിതം നൽകുന്നതിനു സർക്കാർ അനുമതി ആവശ്യമാണ്. നവകേരള സദസ് മുൻ മാതൃകകൾ ഇല്ലാത്ത ഒരു പരിപാടിയാണ്. അതുകൊണ്ടുതന്നെ മുൻകൂട്ടി പഞ്ചായത്ത് രാജ് നിയമത്തിൽ മുൻസിപ്പാലിറ്റി നിയമത്തിലോ ഇത്തരമൊരു പരിപാടിയെക്കുറിച്ച് സൂചിപ്പിച്ചിട്ടില്ല. അതുകൊണ്ട് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ കൂടി ഏറ്റെടുത്തു നടത്തുന്ന ഈ പരിപാടിയുടെ വിജയത്തിന് വേണ്ടിയുള്ള അനുമതിയാണ് സർക്കാർ നൽകിയത്. അതിന് പരിധിയും നിശ്ചയിച്ച് നൽകിയിട്ടുണ്ട്. സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും യോജിച്ച് നടപ്പാക്കുന്ന ഒരു പരിപാടിയിൽ പണം ചെലവഴിക്കേണ്ടി വരിക എന്നുള്ളത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് പ്രാഥമികമായ ഒരു ഉത്തരവാദിത്വം ആണ് എന്നത് വിസ്മരിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Eng­lish Summary:
Chief Min­is­ter Pinarayi Vijayan said that the oppo­si­tion is not say­ing any­thing about the Cen­tral Finance Com­mis­sion funds not being prop­er­ly received by Kerala

You may also like this video:

Exit mobile version