15 വയസ്സുകാരിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ അയൽവാസിക്ക് മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതി 12 വർഷം കഠിന തടവും 85000 രൂപ പിഴയും ശിക്ഷ വിധിച്ചു. നെടിയിരുപ്പ് എൻ എച്ച് കോളനിയിലെ മൂച്ചിക്കുണ്ട് ജയൻ (43)നെയാണ് ജഡ്ജി എ എം അഷ്റഫ് ശിക്ഷിച്ചത്. 2024 ഏപ്രിൽ 29ന് രാവിലെ പത്തര മണിക്കാണ് കേസിന്നാസ്പദമായ സംഭവം. കുട്ടിയും കുടുംബവും താമസിക്കുന്ന വീട്ടിലേക്ക് മറ്റാരുമില്ലാത്ത സമയത്ത് അതിക്രമിച്ചു കയറിയ പ്രതി പരാതിക്കാരിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കുകയായിരുന്നു. അതിക്രമം നേരിൽ കണ്ട ആറുവയസ്സുകാരിയായ ബന്ധു കോടതിയിലെത്തി മൊഴി നൽകിയിരുന്നു. കൊണ്ടോട്ടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന കെ ജെ ജിജോയാണ് പ്രതിയെ അറസ്റ്റ് ചെയ്തതും കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചതും. പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ സോമസുന്ദരൻ 14 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 14 രേഖകളും ഹാജരാക്കി. അസി. സബ് ഇൻസ്പെക്ടർ എൻ സൽമയായിരുന്നു പ്രോസിക്യൂഷൻ അസിസ്റ്റ് ലൈസൺ ഓഫീസർ. പോക്സോ ആക്ടിലെ 9(എൽ) വകുപ്പ് പ്രകാരം ഏഴ് വർഷം കഠിന തടവും അര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ഇതിനു പുറമെ വീട്ടിൽ അതിക്രമിച്ചു കയറിയതിന് രണ്ടു വർഷം തടവും 10000 രൂപ പിഴയും, കുട്ടിക്ക് മാനഹാനി വരുത്തിയതിന് മൂന്ന് വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷയുണ്ട്. പിഴയടക്കാത്ത പക്ഷം ഓരോ വകുപ്പിലും ഒരു മാസം വീതം തടവ് അനുഭവിക്കണം. പ്രതി പിഴയടക്കുന്ന പക്ഷം തുക അതിജീവിതക്ക് നൽകണം. ഇതിനു പുറമെ സർക്കാരിന്റെ വിക്ടിം കോംപൻസേഷൻ ഫണ്ടിൽ നിന്നും കുട്ടിക്ക് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കാനാവശ്യമായ നടപടി സ്വീകരിക്കാൻ കോടതി ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിക്ക് നിർദ്ദേശം നൽകി. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.
ബാലികാ പീഡനം; അയൽവാസിക്ക് 12 വർഷം കഠിനതടവും പിഴയും

