ഗുജറാത്തില്‍ കോവിഡ് വാക്സിൻ നല്‍കാനായി കുട്ടികളെ മാതാപിതാക്കള്‍ വിദേശ രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്നതായി റിപ്പോര്‍ട്ട്. യുഎസ്, ഇസ്രായേൽ, യുഎഇ എന്നിവിടങ്ങളിലേക്കാണ് വാക്സിൻ എടുക്കുന്നതിനായി വലിയ തുക മുടക്കി കുട്ടികളെ മാതാപിതാക്കള്‍ കൊണ്ടുപോകുന്നത്. ഇന്ത്യയില്‍ 18 വയസിനു താഴെയുള്ളവര്‍ക്ക് വാക്സിൻ നല്‍കാൻ അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത്.
രാജ്യത്ത് ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചതോടെ കുട്ടികളെ സ്കൂളിലേക്ക് അയക്കുന്നതിനുവേണ്ടി അവരുടെ സുരക്ഷയുടെ ഭാഗമായിട്ടാണ് ഇത്തരത്തില്‍ വാക്സിൻ എടുപ്പിക്കുന്നതെന്നും, അനുമതി വരുന്നതുവരെ കാത്തിരിക്കാൻ കഴിയില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
പന്ത്രണ്ടുവയസിന് മുകളിലുള്ള കുട്ടികളിൽ നിയന്ത്രിത ഉപയോഗത്തിന് കാഡില ഹെൽത്ത് കെയറിന്റെ സൈക്കോവ്-ഡി വാക്സിന് ഡ്രഗ്‌സ് കൻട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകിയിട്ടുണ്ട്. എന്നാൽ പൂർണതോതിൽ ഉപയോഗിക്കാൻ ഒരു വാക്സിനും ഇന്ത്യ ഇതുവരെ അംഗീകാരം നൽകിയിട്ടില്ല.
english summary; Children go abroad for vaccination