Site iconSite icon Janayugom Online

ഗാസയിലെ കുട്ടികള്‍ നേരിടുന്നത് ക്രൂരത: യുണിസെഫ്

ഗാസയിലെ കുട്ടികൾ മാരകമായ ഇസ്രയേലി ആക്രമണങ്ങൾക്ക് ഇരയാകുന്നെന്ന് യുണിസെഫ്. 10ലക്ഷം കുട്ടികളാണ് ഗാസയില്‍ ദൈനംദിന ഭീകരതകൾ സഹിച്ചുകൊണ്ട് അതിജീവിനത്തിന് ശ്രമിക്കുന്നതെന്നും യൂണിസെഫ് റിപ്പോർട്ട് ചെയ്തു. ഗാസയിലെ ഓരോ കുട്ടികൾക്കും നഷ്ടമുണ്ടായിട്ടുണ്ടെന്നും മാനസികമായി കുട്ടികളിൽ ഇത് വലിയ ആഘാതമാണുണ്ടാക്കുന്നത്. ഗാസയിലെ കുട്ടികൾ കൊല്ലപ്പെടുകയും നാടുകടത്തപ്പെടുകയും വെെകല്യമുള്ളവരാകുകയും ചെയ്തിട്ടുണ്ടെന്നും പൊതുമാനവികതയ്ക്ക് അപമാനമാണിതെന്നും സംഘടന കൂട്ടിച്ചേർത്തു. ഇസ്രയേലിന്റെ നിരന്തരമായ ആക്രമണങ്ങളിൽ ദുരിതമനുഭവിക്കുന്ന കുട്ടികൾക്ക് മാനസിക പിന്തുണ നൽകുന്നതിനായി പ്രവർത്തിക്കുന്നുണ്ടെന്നും യുണിസെഫ് വ്യക്തമാക്കി.

ഗാസയിൽ കടുത്ത ക്ഷാമം നിലൽക്കുന്നതിനാൽ അവിടെയുള്ള കുട്ടികൾ ഇതിനകം തന്നെ വളരെ മോശം അവസ്ഥയിലാണ്. ഭൂരിഭാഗം കുട്ടികളും പോഷകാഹാരക്കുറവിന്റെ പ്രതിസന്ധി നേരിടുന്നുണ്ട്. മതിയായ ഭക്ഷണം കിട്ടാത്ത അവസ്ഥ കുട്ടികളുടെ വളർച്ചയ്ക്കും വികാസത്തിനും ദോഷം വരുത്തുന്നു. വെടിനിർത്തലിന് ശേഷവും ഇസ്രയേല്‍ ആക്രമണത്തിൽ 67 ഫലസ്തീൻ കുട്ടികൾ കൊല്ലപ്പെട്ടെന്നും യൂണിസെഫ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. 2023 ഒക്ടോബർ മുതൽ സ്ത്രീകളും കുട്ടികളുമടക്കം 64,000 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് യുഎന്നിന്റെ കണക്ക്. ശനിയാഴ്ച മുതൽ ഗാസ നഗരത്തിലും മറ്റ് പ്രദേശങ്ങളിലുമായി ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 14 കുട്ടികളാണ് കൊല്ലപ്പെട്ടത്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും സമാധാനത്തിലേക്കുള്ള പാത കണ്ടെത്താനുമുള്ള എല്ലാ ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നെന്നും യുണിസെഫ് പറഞ്ഞു.

Exit mobile version