Site icon Janayugom Online

മുല്ലപ്പെരിയാർ: മുന്നറിയിപ്പില്ലാതെ വീണ്ടും ഷട്ടറുകള്‍ തുറന്നു

Mullapperiyar

മുല്ലപ്പെരിയാർ ഡാമിലെ സ്പിൽവേ ഷട്ടറുകൾ രാത്രിയിൽ മുന്നറിയിപ്പില്ലാതെ വീണ്ടും തുറന്നുവിട്ടു. സുപ്രീം കോടതി വിധി പ്രകാരം ജലനിരപ്പ് 142 അടിയിൽ നിലനിർത്തുന്നതിന്റെ ഭാഗമായാണ് തമിഴ്‌നാട് വ്യാഴാഴ്ച പുലർച്ചെ 2.30ഓടെ മുന്നറിയിപ്പില്ലാതെ ഷട്ടറുകൾ തുറന്നത്.
ഷട്ടറുകൾ 60 സെന്റീമീറ്റർ ഉയർത്തി സെക്കന്റിൽ 8017.40 ഘനയടി വെള്ളമാണ് തമിഴ്‌നാട് ഇന്നലെ പുലർച്ചെ പുറത്തേക്ക് ഒഴുക്കിയത്. ഇതോടെ പെരിയാറിന്റെ തീരത്ത് ജലനിരപ്പ് അപകടകരമാം വിധം ഉയരുകയും താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലേക്ക് വെള്ളം കയറുകയും ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ മുല്ലപ്പെരിയാറിൽ തമിഴ്‌നാട് ഷട്ടറുകൾ തുറന്നതിൽ കേരളം ആശങ്ക അറിയിച്ചിരുന്നു. എന്നാൽ വീണ്ടും പുലർച്ചെ കൂടുതൽ ഷട്ടറുകൾ ഉയർത്തി പെരിയാറിന്റെ തീരത്ത് ആശങ്ക വിതച്ചതോടെ പ്രതിഷേധം ശക്തമായി.
മന്ത്രി റോഷി അഗസ്റ്റിൻ വണ്ടിപ്പെരിയാറിലെത്തി സാഹചര്യം വിലയിരുത്തി. വാഴൂർ സോമൻ എംഎൽഎ, ജില്ലാ കളക്ടർ ഷീബ ജോർജ് എന്നിവരും മന്ത്രിക്കൊപ്പം സ്ഥലം സന്ദർശിച്ചു. മുല്ലപ്പെരിയാറിൽ നിന്നുള്ള ജലം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകിയെത്തിയെങ്കിലും നേരിയ തോതിൽ മാത്രമാണ് ഇടുക്കിയിലെ ജലനിരപ്പ് ഉയർന്നത്.
അതേസമയം മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നത് സംബന്ധിച്ച് സംസ്ഥാനത്തെ ജനങ്ങളുടെ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തയച്ചു. ഷട്ടറുകള്‍ തുറക്കുന്നതിന് മുന്‍പ് കൃത്യമായ മുന്നറിയിപ്പ് നല്‍കണം. രാത്രികാലങ്ങളില്‍ അറിയിപ്പില്ലാതെ ജലം തുറന്നുവിടുന്നത് അപകടസാധ്യതയുണ്ടാക്കുമെന്നും ജനങ്ങളില്‍ ആശങ്കയുണ്ടാക്കുമെന്നും മുഖ്യമന്ത്രി കത്തില്‍ പറയുന്നു. 

Eng­lish Sum­ma­ry: Chi­na bor­der: Mul­laperi­yar: The shut­ters were opened again with­out warning

You may like this video also

Exit mobile version