തായ്‌വാൻ ദ്വീപിന് ചുറ്റും ഏറ്റവും വലിയ സൈനികാഭ്യാസം തുടങ്ങിയതായി പ്രഖ്യാപിച്ച് ചൈന. തായ്‌വാന് വെറും 16 കിലോമീറ്റർ അകലെ ആറു കേന്ദ്രങ്ങളിൽ തുടങ്ങിയ സൈനികാഭ്യാസത്തിൽ യുദ്ധവിമാനങ്ങളും മുങ്ങിക്കപ്പലുകളും അടക്കം വൻ സന്നാഹങ്ങൾ ആണുള്ളത്. അമേരിക്കയും ജി-7 രാജ്യങ്ങളും ചൈനയുടെ സൈനികാഭ്യാസത്തെ ശക്തമായ ഭാഷയിൽ അപലപിച്ചു.
ഇന്നലെ തുടങ്ങിയ സൈനികാഭ്യാസം ചൈന ഔദ്യോഗികമായി പ്രഖ്യാപിച്ചത് ഇന്നാണ്. അഞ്ചു ദിവസെ തുടരുമെന്നാണ് അറിയിപ്പ്. സൈനികാഭ്യാസത്തിന്റെ ദൃശ്യങ്ങളും ചൈന പുറത്തുവിട്ടു. ചൈനീസ് പടയൊരുക്കം വ്യോമ ഗതാഗതത്തെയും ചരക്കുനീക്കത്തെയും ബാധിക്കുമെന്നാണ് വിദഗ്ധ റിപ്പോര്‍ട്ട്.
തായ്‌വാനിലെ മിക്ക കമ്പനികളും കപ്പലുകൾ വഴിതിരിച്ചു വിട്ടു. ചൈന നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്നാണ് തായ്‌വാൻ പറയുന്നത്. തായ്‌വാൻ ചൈനയുടെ ഭാഗമെന്ന നയം മാറ്റില്ലെന്നും അമേരിക്കയാണ് പ്രകോപനം ഉണ്ടാക്കിയതെന്നുമാണ് ചൈനയുടെ മറുപടി.
ചൈനീസ് ഹാക്കർമാർ തായ്വാന്റെ പ്രതിരോധ വെബ്സൈറ്റുകളും വ്യാപാര സൈറ്റുകളും ആക്രമിച്ചു. ഇന്നലെയും ചൈനീസ് യുദ്ധവിമാനങ്ങൾ തായ്‌വാൻ വ്യോമാതിർത്തി ലംഘിച്ചു. സൈനികാഭ്യാസം നിരീക്ഷിക്കുന്നുവെന്നും അതിർത്തി കടന്നാൽ പ്രതിരോധിക്കും എന്നുമാണ് തായ്വാന്റെ പ്രതികരണം.
English summary;China’s military exercises in Taiwan