Site icon Janayugom Online

രണ്ടാം വര്‍ഷവും ചൈനയിലെ ജനസംഖ്യയില്‍ ഇടിവ്

തുടര്‍ച്ചയായ രണ്ടാമത്തെ വര്‍ഷവും ചൈനയിലെ ജനസംഖ്യയില്‍ ഇടിവ് രേഖപ്പെടുത്തി. ജനസംഖ്യാ വര്‍ധനവിന് വേണ്ടിയുള്ള ശക്തമായ പ്രചരണങ്ങള്‍ തുടരുന്നതിനിടെയാണ് ചൈനയില്‍ വീണ്ടും ജനസംഖ്യാ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ചൈനയിലെ ജനസംഖ്യ നിരക്ക് 140.96 കോടിയായിരുന്നു. 2022 അവസാനത്തെ അപേക്ഷിച്ച് 20.8 ലക്ഷത്തിന്റെ കുറവാണുണ്ടായതെന്ന് നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് റിപ്പോര്‍ട്ട് ചെയ്തു.

1960ലാണ് ചൈനയിൽ ആദ്യമായി ജനസംഖ്യയിൽ ഇടിവ് സംഭവിക്കുന്നത്. മുൻവർഷത്തെക്കാൾ 8,50,000 ആളുകളുടെ വ്യത്യാസമുണ്ടായിരുന്നു. അതിന് ശേഷം അത്തരത്തിലൊരു ഇടിവ് സംഭവിക്കുന്നത് 2023ലാണ്. 2022‑ൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഇടിവിന്റെ ഇരട്ടിയിലധികമായിരുന്നു കഴിഞ്ഞ വർഷത്തെ ഇടിവ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ജനനനിരക്കിലും റെക്കോഡ് ഇടിവാണുണ്ടായിരിക്കുന്നത്. ആയിരത്തില്‍ 6.39 ആയാണ് ജനന നിരക്ക് കുറഞ്ഞത്. 2022ല്‍ ഇത് 6.77 ആയിരുന്നു. 1949ല്‍ ചൈന സ്ഥാപിതമായതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ജനന നിരക്കാണിത്. 90.2 ലക്ഷം കുട്ടികളാണ് കഴിഞ്ഞ വര്‍ഷം ജനിച്ചത്. 2022ല്‍ 95.6 ലക്ഷമായിരുന്നു. 1980കളിൽ അമിത ജനസംഖ്യ ഭീതികൾക്കിടയിൽ അടിച്ചേൽപ്പിക്കപ്പെട്ട ഒറ്റക്കുട്ടി നയം 2016 ലാണ് ചൈന അവസാനിപ്പിച്ചത്. 2021ൽ ഒരു കുടുംബത്തിന് മൂന്ന് കുട്ടികൾ നയം ഉള്‍പ്പെടെ നിരവധി സബ്സിഡികളും ആനുകൂല്യങ്ങളും നടപ്പാക്കിയിരുന്നു.

Eng­lish Sum­ma­ry; Chi­na’s pop­u­la­tion declines for sec­ond year

You may also like this video

Exit mobile version