Site iconSite icon Janayugom Online

ചിങ്ങപ്പുലരി

ചിങ്ങപ്പുലരി
മുറ്റത്തുവന്നിന്നു
പൊട്ടിചിരിച്ചു
കുണുങ്ങിനിൽക്കെ

വേലിത്തലപ്പിലൊരു
തിരയിളക്കം,ഞാൻ
വേവുന്നഹൃദയത്താൻ
ചേന്നുനോക്കി.

വല്ലാത്തഭീതിതൻ
കെട്ടഴിഞ്ഞു
സുഖമെഴുമാനന്ദം
മനസുതീണ്ടി

പൂക്കാൻമറന്നൊരു
മുക്കുറ്റിതന്നിലായ്
പൂവുകൾനിറയെ
കൊരുത്തുവെച്ചു

കൃഷ്ണകീരിടപ്പൂ
തൽക്ഷണംതന്നെ
തീരാത്തനിദ്രയിൽ
നിന്നുണർന്നു

തുമ്പപ്പൂച്ചെടി
പൂത്തളികയിൽ
പായസമധുരം
വിളമ്പിവെച്ചു

കടലുകടന്നതാം
കാശിതുമ്പകൾ
കോലംമാറി
തിരികെയെത്തി

കയ്യിൽകരുതിയ
സ്മാർട്ട്ഫോണിനാലവർ
ദൃശ്യംസൗന്ദര്യം
പകർത്തിനിന്നു

കർക്കിടകകോലായി
നീന്തിക്കടന്നിതാ
പൂത്തിരികത്തിച്ചു
നിന്നുതിരുതാളി

മഴപ്പക്ഷിതൻ
ചുണ്ടിൽനിന്നിറ്റു
വീഴുന്നു സ്വരമധുര
മാർന്നൊരുമേഘരാഗം

ചിങ്ങപ്പുലരിതൻ
സുന്ദരകാഴ്ചകൾ
ചുറ്റിലുംപ്രകൃതി
വിതറിടുമ്പോൾ

എന്റെ ഹൃദയത്തിൻ
ക്യാമറക്കണ്ണിലാകെ
മിന്നിമറിയുന്നു,പൂക്കളിൽ
മുങ്ങിയോരോണക്കാലം

Exit mobile version