Site icon Janayugom Online

ചിന്നക്കനാൽ റിസർവ്: തുടർനടപടികൾ മരവിപ്പിച്ചു

ഇടുക്കി ജില്ലയിൽ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റിന് പാട്ടത്തിന് കൊടുത്തിരുന്നതും പാട്ടക്കാലാവധി അവസാനിച്ചതുമായ പ്രദേശം ‘ചിന്നക്കനാൽ റിസർവ്’ ആയി പ്രഖ്യാപിക്കാനുള്ള പ്രാഥമിക വിജ്ഞാപനത്തില്‍ തുടര്‍നടപടികള്‍ മരവിപ്പിച്ചതായി വനം മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്നലെ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
2023 ഓഗസ്റ്റില്‍ പാസാക്കിയ കേന്ദ്ര വന സംരക്ഷണ ഭേദഗതി നിയമം പ്രകാരം 1996 ഡിസംബർ 12ന് മുമ്പ് വനേതര ആവശ്യങ്ങൾക്കായി മാറ്റിയിട്ടുള്ള വനഭൂമി വന സംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരുന്നതല്ല.

ഇത് സംബന്ധിച്ച വിശദമായ മാർഗരേഖ തയ്യാറാക്കാൻ നവംബർ 30ന് സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്. അതിനാൽ ചിന്നക്കനാൽ പ്രദേശത്തെ ഏതെങ്കിലും വനഭൂമി പ്രസ്തുത തീയതിക്ക് മുമ്പ് വനേതര ആവശ്യങ്ങൾക്കായി മാറ്റിയതാണെങ്കിൽ അതിന് നിയമപ്രകാരം സംരക്ഷണം നൽകുന്നതാണ്. കേന്ദ്ര മാർഗരേഖ വന്നാലും സെറ്റിൽമെന്റ് ഓഫിസറെ നിയമിച്ച് പ്രശ്നങ്ങൾ പരിഹരിക്കും. കളക്ടർക്ക് അയച്ചു എന്ന് പറയുന്ന കത്തിൽ അതിനാൽ തന്നെ തുടർനടപടികൾ ആവശ്യമില്ല എന്നും വിജ്ഞാപനം സംബന്ധിച്ച തുടർനടപടികൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. 

Eng­lish Sum­ma­ry: Chin­nakanal Reserve: Fur­ther action frozen

You may also like this video

Exit mobile version