Site iconSite icon Janayugom Online

മാധ്യമങ്ങള്‍ നല്‍കുന്നത് തെറ്റായ വാര്‍ത്ത, ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടിട്ടില്ല; ചിന്ത ജെറോം

ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയിട്ടില്ലെന്ന് യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോം. കുടിശിക ആവശ്യപ്പെട്ട് കോടതിയില്‍ പോയെന്നത് തെറ്റായ വാര്‍ത്തയാണെന്നും, മാധ്യമങ്ങള്‍ നല്‍കുന്നത് തെറ്റായ വാര്‍ത്തയാണെന്നും ചിന്ത വ്യക്തമാക്കി. യുവജന കമീഷന് അംഗീകരിച്ചുവന്ന തുകയല്ലാതെ നാളിതുവരെ ഒരു രൂപ കൈപ്പറ്റിയിട്ടില്ല. കെപിസിസി ജനറല്‍ സെക്രട്ടറിയായ ആര്‍ വി രാജേഷാണ് ശമ്പള കുടിശിക ആവശ്യപ്പെട്ട് കോടതിയില്‍ കേസിന് പോയത്. ഇത് സംബന്ധിച്ച് ശമ്പള കുടിശിക നല്‍കാന്‍ കോടതിവിധി ഉണ്ടായിട്ടുണ്ട്. അത് നല്‍കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം സര്‍ക്കാരില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. അത് സര്‍ക്കാരിന്റെ പരിഗണനയിലോ മറ്റോ ആണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്.

ഈ വിധിയുടെ മറവില്‍ ഇല്ലാത്ത കാര്യങ്ങളാണ് മാധ്യമങ്ങള്‍ നല്‍കുന്നത്. 37 ലക്ഷം രൂപ ശമ്പള കുടിശിക ലഭിക്കുമെന്നാണ് മറ്റൊരു പ്രചാരണം. ഇത് അടിസ്ഥാനരഹിതമാണ്. ഇത്രയും തുകയൊന്നും കൈവശം വയ്ക്കുന്ന ആളല്ലെന്ന് വ്യക്തിപരമായി അറിയാവുന്നവര്‍ക്കറിയാം. ഇതൊരു സോഷ്യല്‍ മീഡിയ വ്യാജ പ്രചരണമാണെന്ന് കണ്ട് ഗൗരവത്തില്‍ എടുത്തിരുന്നില്ല. ഈ പറയുന്ന കാര്യത്തില്‍ ഒരു സര്‍ക്കാര്‍ ഉത്തരവും ഇറങ്ങിയിട്ടില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് തന്നെ അറിയാമെന്നും ചിന്ത പറഞ്ഞു.

ചിന്ത ജെറോമിന് ഒരു ലക്ഷം രൂപയായി ശമ്പളം വര്‍ധിപ്പിച്ചുവെന്നായിരുന്നു പ്രചരണം.

Eng­lish Sum­ma­ry: chintha jerome about salary controversy
You may also like this video

Exit mobile version