വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് വെറുമൊരു വോട്ടെടുപ്പല്ല, മറിച്ച് തനിക്കും തന്നെ സ്നേഹിക്കുന്നവർക്കും അത് ‘കടൽപോലെയുള്ള വികാരമാണെന്ന്’ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്. ഏപ്രിലിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി തഞ്ചാവൂരിൽ പാർട്ടി ഭാരവാഹികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്നാട്ടിലെ ജനങ്ങൾ തനിക്ക് ഒരു അവസരം നൽകണമെന്നും വിജയ് അഭ്യർത്ഥിച്ചു.
പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ ‘വിസിൽ’ തമിഴ്നാട്ടിലെ ഓരോ വീട്ടിലും പോളിംഗ് ബൂത്തിലും മുഴങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ‘വിസിൽ പോട്’ മുദ്രാവാക്യം പരാമർശിച്ച വിജയ്, ക്രിക്കറ്റിൽ പോലും ഡൽഹി ടീമിന് തമിഴ്നാട് ടീമിനെ തോൽപ്പിക്കാനാവില്ലെന്ന് രാഷ്ട്രീയ സൂചനയോടെ കൂട്ടിച്ചേർത്തു.
ഭരണകക്ഷിയായ ഡിഎംകെയെ കടുത്ത ഭാഷയിലാണ് വിജയ് വിമർശിച്ചത്. ഡിഎംകെ ഒരു ‘തീശക്തി’ (തിന്മയുടെ ശക്തി) ആണെന്നും ഇപ്പോൾ കൊച്ചു കുട്ടികൾ പോലും അങ്ങനെ പറഞ്ഞു തുടങ്ങിയെന്നും അദ്ദേഹം പരിഹസിച്ചു. തമിഴ്നാടിനെ സംരക്ഷിക്കുന്നുവെന്ന മുഖ്യമന്ത്രി സ്റ്റാലിന്റെ അവകാശവാദങ്ങൾ ഇനി നടപ്പില്ലെന്നും വിജയ് പറഞ്ഞു.

