Site iconSite icon Janayugom Online

അപൂര്‍വ്വ സ്നേഹം; ചുഞ്ചുരുവും എത്തി ഹേമ ടീച്ചറിന് യാത്രയയപ്പ് നല്‍കാന്‍

ഔദ്യോഗിക ജീവിതത്തില്‍ നിന്ന് പടിയിറങ്ങിയ നെടുങ്കണ്ടം ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ഹൈഡ്മിസ്ട്രസ് ഹേമ പി ആര്‍ന് യാത്രയയപ്പ് നല്‍കുവാന്‍ അവസാനം ചുഞ്ചുരുനായ്ക്കുട്ടിയും എത്തി. അകലെ നിന്നും കണ്ടതും നായ്കുട്ടി വാലാട്ടി സ്‌നേഹത്തോടെ ഹേമ ടീച്ചറിന്റെ അടുക്കലേയ്ക്ക് ഓടിയെത്തി. ആരെയും മനസ്സിനെ ത്രസിപ്പിക്കുന്ന കാഴ്ചയാണ് ഇന്ന് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നത്. ടീച്ചര്‍ ഒന്ന് തൊട്ടതോടെ അവള്‍ വളരെ അനുസരണ ശീലമുള്ള പട്ടികുട്ടിയായി മാറി. ‘ഞാന്‍ നമ്മുടെ സ്‌കൂളില്‍ നിന്ന് പോകുവാടാ’ എന്ന് പറഞ്ഞപ്പോള്‍ ഞരങ്ങികൊണ്ട് ചുഞ്ചുരു അതിന് മറുപടിയെന്നപോലെ ശബ്ദം ഉണ്ടാക്കിയതുമെല്ലാം സഹപ്രവര്‍ത്തകര്‍ക്ക് ഹൃദ്യാനുഭവമായി. 

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തിരുവനന്തപുരം കമലേശ്വരം ഹൈസ്‌കൂളിലെ കണക്ക് അധ്യപികയായിരിക്കെ ഹെഡ്മിസ്ട്രസ് ആയി സ്ഥാനക്കയറ്റം ലഭിച്ച് നെടുങ്കണ്ടം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ എത്തുന്നത്. വളരെ ആശങ്കകളോടെയാണ് ഹൈറേഞ്ചിലേയ്ക്ക് എത്തുന്നത്. എന്നാല്‍ നാടിനോടും, സഹപ്രവര്‍ത്തകരോടും കുട്ടികളോടും നാട്ടുകാരോടും എല്ലാം വളരെ പെട്ടെന്നുതന്നെ അടുത്തു. നെടുങ്കണ്ടത്ത് എത്തിയപ്പോള്‍ മുതല്‍ കൂടെ കൂടിയതാണ് സ്‌കൂളിന്റെ സ്വന്തമെന്ന് എല്ലാവരും കരുതുന്ന പെണ്‍നായ്കുട്ടി. അതിന് ചുഞ്ചുരുവെന്ന് പേരിട്ടതും ഹേമടീച്ചറാണ്. 

അവളുമായി വളരെ അടുത്തതോടെ ദിനവും ടീച്ചറിന്റെ വാട്‌സ് ആപ് സ്റ്റാറ്റസ് ചുഞ്ചുരുവിന്റെ വിവിധ ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞു. ചുഞ്ചുരുവിനെ തുടര്‍ന്നും നല്ലപോലെ നോക്കിക്കൊള്ളണമെന്ന് സഹപ്രവര്‍ക്കരെ പറഞ്ഞേല്‍പ്പിച്ചാണ് പിരിഞ്ഞത്. കെഎസ്ഇബി സീനിയര്‍ സൂപ്രണ്ടായി തിരുവനന്തപുരം വൈദ്യുതി ഭവനില്‍ നിന്ന് വിരമിച്ച അനില്‍കുമാറാണ് ഭര്‍ത്താവ്. ബാംഗ്ലൂരില്‍ ഐടി കമ്പനിയില്‍ ജോലി ചെയ്ത് വരുന്ന അഭിരാമാണ് മകന്‍. യാത്രകളെ സ്‌നേഹിക്കുന്ന ടീച്ചറിന് ഇനി ഇന്ത്യ മുഴുവന്‍ കാണണമെന്നാണ് ആഗ്രഹം. കഴിഞ്ഞ രണ്ട് വര്‍ഷവും മികച്ച വിജയം നേടികൊടുത്തുകൊണ്ട് സ്‌കൂളില്‍ നിന്ന് പടിയിറങ്ങുന്നതെന്ന ആഹ്ലാദത്തിലാണ് ഹേമ ടീച്ചര്‍ ഹൈറേഞ്ചില്‍ നിന്നും തിരികെ നാട്ടിലേയ്ക്ക് മടങ്ങുന്നത്.

Eng­lish Summary:Chunchuru also arrives and Hema bids farewell to the teacher
You may also like this video

Exit mobile version