Site icon Janayugom Online

സിഫര്‍ കേസ്; ഇമ്രാന്‍ ഖാന്‍ കുറ്റക്കാരനെന്ന് കോടതി

സിഫര്‍ കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും സുഹൃത്തും മുന്‍ വിദേശകാര്യമന്ത്രിയുമായ ഷാ മഹ്മൂദ് ഖുറേഷിയും കുറ്റക്കാരനാണെന്ന് കോടതി. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യരേഖകള്‍ ചോര്‍ത്തുകയും നിയമലംഘനം നടത്തുകയും ചെയ്തുവെന്ന കേസിലാണ് പാകിസ്ഥാന്‍ പ്രത്യേക കോടതിയുടെ വിധി. ഇരുനേതാക്കളും തടവില്‍ കഴിയുന്ന റാവല്‍പിണ്ടിയിലെ അഡിയാല ജയിലിലാണ് കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയത്. ജഡ്ജി അബ്ദുള്‍ ഹസ്നത് സുല്‍ഖെര്‍നയിനാണ് കേസില്‍ ഇരുവരും കുറ്റക്കാരാണെന്ന് വിധിച്ചത്. ഇമ്രാന്‍ ഖാനും ഖുറേഷിയും കോടതിമുറിയില്‍ ഹാജരായിരുന്നു. കേസില്‍ നിരപരാധികളാണെന്ന് ഇരുവരും പറഞ്ഞു. 

ഇത് രണ്ടാം തവണെയാണ് സിഫര്‍ കേസില്‍ ഇരുവരും കുറ്റവാളികളെന്ന് കോടതി വിധിക്കുന്നത്. ഒക്ടോബര്‍ 23നായിരുന്നു ആദ്യത്തെ വിധി. എന്നാല്‍ ഇസ്ലാമാബാദ് ഹൈക്കോടതി വിധി റദ്ദാക്കുകയായിരുന്നു. കോടതി നടപടികള്‍ അനധികൃതമാണെന്നും വിചാരണ വീണ്ടും നടത്തണമെന്ന ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് ഈ മാസം നാലിന് കേസില്‍ വീണ്ടും വിചാരണ ആരംഭിച്ചത്.
രാജ്യത്തിന്റെ അതീവ സുരക്ഷാ നിയമങ്ങള്‍ ലംഘിക്കപ്പെട്ടുവെന്ന് കാണിച്ച് ഓഗസ്റ്റ് 15നാണ് ഫെ‍ഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി സിഫര്‍ കേസ് ഫയല്‍ ചെയ്യുന്നത്. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ പാകിസ്താന്‍ എംബസി അയച്ച സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് ഇരുവര്‍ക്കുമെതിരായ ആരോപണം. 

Eng­lish Sum­ma­ry; Cipher Case; Court finds Imran Khan guilty
You may also like this video

Exit mobile version