Site icon Janayugom Online

മോഷണക്കുറ്റം ആ‌രോപിച്ച് പരസ്യ വിചാരണ; പിങ്ക് പൊലീസിലെ ഉദ്യോ​ഗസ്ഥയെ സ്ഥലം മാറ്റി

വനിതാ പൊലീസിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു എന്നാരോപിച്ച് നിരപരാധിയായ മൂന്നാം ക്ലാസുകാരിക്കും പിതാവിനെയും നടുറോഡില്‍ വിചാരണ ചെയ്ത ആറ്റിങ്ങൽ പിങ്ക് പൊലീസിലെ ഉദ്യോ​ഗസ്ഥയെ സ്ഥലം മാറ്റി. സിവിൽ പൊലീസ് ഓഫിസർ രജിതയെ ആണ് പിങ്ക് പൊലീസിൽ നിന്ന് സ്ഥലം മാറ്റിയത്. ഇവരെ റൂറൽഎസ്പി ഓഫീസിലേക്കാണ് മാറ്റിയത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച ആറ്റിങ്ങൾ ഡിവൈഎസ്പി റിപ്പോർട്ട് റൂറൽ Spക്ക് കൈമാറിയിട്ടുണ്ട്. രജിതക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന.

വെള്ളിയാഴ്ച വൈകുന്നേരം നിതാ പൊലീസിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു എന്നാരോപിച്ച് നിരപരാധിയായ മൂന്നാം ക്ലാസുകാരിക്കും പിതാവിനെയും പിങ്ക് പൊലീസ് നടുറോഡില്‍ വിചാരണ നടത്തിയത്.

തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകളും ആണ് പൊലീസിന്റെ പീഢനത്തിന് ഇരയായത്. ഐഎസ് ആര്‍ഒ യിലേക്കുള്ള യന്ത്ര സാമഗ്രികള്‍ വഹിച്ചുകൊണ്ടുള്ള വാഹനം കാണുവാന്‍ സ്ഥലത്ത് എത്തിയതാണ് ഇരുവരും. വാഹനം എത്തുവാന്‍ വൈകിയതോടെ സമീപത്തെ കടയില്‍ പോയി വെള്ളം കുടിച്ച ശേഷം ഇവര്‍ വീണ്ടും മടങ്ങിയെത്തി.

തുടര്‍ന്ന് പിങ്ക് പൊലീസ് വാഹനത്തിന് അരുകില്‍ ഉണ്ടായിരുന്ന വനിതാ പൊലീസ് രജിത ജയചന്ദ്രനെ അടുത്തേക്ക് വിളിക്കുകയും മൊബൈല്‍ ഫോണ്‍ എടുക്കാന്‍ ആവശ്യപ്പെട്ടു. ജയചന്ദ്രന്‍ സ്വന്തം ഫോണ്‍ എടുത്തു നല്‍കി. ഇതല്ല, പോലീസ് വാഹനത്തില്‍ നിന്നും എടുത്ത ഫോണ്‍ തിരിച്ചു നല്‍കുവാന്‍ ആവശ്യപ്പെട്ടു. താന്‍ ഫോണ്‍ എടുത്തിട്ടില്ല എന്ന് ജയചന്ദ്രന്‍ പറഞ്ഞു. ഫോണ്‍ എടുക്കുന്നതും മകളുടെ കയ്യില്‍ കൊടുക്കുന്നതും താന്‍ കണ്ടെന്നും മകളെ ഇങ്ങോട്ട് വിളിക്കാനും വനിതാ പൊലീസ് ആവശ്യപെട്ടു. തുടര്‍ന്ന് മകളെ ചോദ്യം ചെയ്തു. പൊലീസിന്റെ വിരട്ടലില്‍ കുഞ്ഞു കരയാന്‍ തുടങ്ങി.

ഇതോടെ നാട്ടുകാര്‍ ചുറ്റും കൂടി. ജയചന്ദ്രന്റെ ഷര്‍ട്ട് ഉയര്‍ത്തി ദേഹ പരിശോധനയും നടത്തി. നീ മോഷ്ടിക്കുവാന്‍ വേണ്ടി നടക്കുന്നവന്‍ ആണെന്നും കഴിഞ്ഞ ദിവസം മാല പൊട്ടിക്കാന്‍ വന്നവനും ഇതുപോലെ കൊച്ചിനെയും കൊണ്ടാണ് വന്നതെന്നും വനിതാ പൊലീസ് വിളിച്ച് പറഞ്ഞു. സ്റ്റേഷനിലേക്ക് കൊണ്ടുപോകണമെന്നും രണ്ടു പേരെയും ദേഹപരിശോധന നടത്തണമെന്നും പറഞ്ഞു. ഇതിനിടയിലെല്ലാം ‘ഞാനും അച്ഛനും ഫോണ്‍ എടുത്തിട്ടില്ല’ എന്ന് കുഞ്ഞ് കരഞ്ഞു പറയുന്നുണ്ടായിരുന്നു. ആള്‍ക്കൂട്ടം കണ്ട് ഇതേ വാഹനത്തില്‍ വന്നതും ദേശീയപാതയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മറ്റൊരു വനിതാ പൊലീസ് ഇവിടെ എത്തി.

അച്ഛനും മകളും മോഷ്ടാക്കള്‍ എന്ന് വനിതാ പൊലീസും ഇവര്‍ നടന്നുവരുന്നത് കണ്ടതാണെന്നും പൊലീസ് വാഹനത്തിന് അടുത്തേക്ക് ഇവര്‍ പോയിട്ടില്ലെന്നും നാട്ടുകാരും പറഞ്ഞു. ഇതോടെ രണ്ടാമത് എത്തിയ വനിതാ പൊലീസ് അവരുടെ മൊബൈലില്‍ നിന്നും കാണാതായ ഫോണിലേക്ക് വിളിച്ചു നോക്കി. പിങ്ക് പൊലീസ് കാറിനുള്ളില്‍ തന്നെ വൈബ്രേഷന്‍ സൗണ്ട് കേട്ടതോടെ പരിശോധിച്ച് നോക്കിയപ്പോള്‍ കാറിന്റെ പുറക് സീറ്റില്‍ ബാഗിന് ഉള്ളില്‍ നിന്നും വനിതാ പൊലീസുകാരിയുടെ കാണാതെ പോയ ഫോണ്‍ കണ്ടെത്തി. സൈലന്റ് മോഡില്‍ ആക്കി ഫോണ്‍ ബാഗില്‍ ഇട്ടിരിക്കുകയായിരുന്നു.

ഇതോടെ നാട്ടുകാര്‍ പൊലീസുകാരിയെ ചോദ്യം ചെയ്തു. നിരപരാധിയായ പിതാവിനെയും മകളെയും പരസ്യമായി മോഷ്ടാവ് ആക്കിയതിന് എതിരെ ജനം പ്രതിഷേധിച്ചു. ഇതോടെ താന്‍ ഫോണ്‍ എടുത്തോ എന്ന് ചോദിച്ചതേയുള്ളുവെന്നും മറ്റൊന്നും പറഞ്ഞിട്ടില്ലെന്നും രജിത പറഞ്ഞു. നാട്ടുകാരുടെ ബഹളത്തിന് ഇടയില്‍ കാറുമായി പിങ്ക് പൊലീസ് ഇവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.

Eng­lish sum­ma­ry: civ­il police offi­cer Rajitha transffered

You may also like this video:

Exit mobile version