Site icon Janayugom Online

സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ സിവില്‍ സര്‍വീസ് ഫലം പ്രഖ്യാപിച്ചപ്പോള്‍ ആദ്യ നാല് റാങ്കും പെണ്‍കുട്ടികള്‍ കരസ്ഥമാക്കി.
685 പേരാണ് യോഗ്യതാ പട്ടികയില്‍ ഇടം പിടിച്ചത്. ഉത്തര്‍പ്രദേശുകാരിയായ ശ്രുതി ശര്‍മക്കാണ് ഒന്നാം റാങ്ക്, അങ്കിത അഗര്‍വാള്‍(പശ്ചിമ ബംഗാള്‍). ഗാമിനി സിംഗ്ല(പഞ്ചാബ്), ഐശ്വര്യ വര്‍മ(യുപി), ഉത്കര്‍ഷ് ത്രിവേദി(യുപി) എന്നിവര്‍ യഥാക്രമം രണ്ടുമുതല്‍ അഞ്ചുവരെ റാങ്കുകള്‍ കരസ്ഥമാക്കി.

21-ാം റാങ്ക് നേടിയ കോട്ടയം ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ദിലീപ് കെ കൈനിക്കരയാണ് സംസ്ഥാനത്ത് ഒന്നാമൻ. ശ്രുതി രാജലക്ഷ്മി (25), വി അവിനാശ് (31), ജാസ്മിൻ (36), ടി സ്വാതിശ്രീ (42), സി എസ് രമ്യ (46), അക്ഷയ് പിള്ള (51), അഖിൽ വി മേനോൻ (66), ചാരു (76) എന്നിവർ ആദ്യ 100 റാങ്ക് പട്ടികയിലുണ്ട്. തിരുവനന്തപുരം സ്വദേശി പി ബി കിരൺ നൂറാം റാങ്ക് നേടി.

സിവിൽ സർവീസ് അക്കാദമിയിൽ രജിസ്റ്റർ ചെയ്ത് പരീക്ഷ എഴുതിയവരിൽ 25 പേർ റാങ്ക് പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. 108–ാം റാങ്ക് തിരുവനന്തപുരം പുന്നയ്ക്കാമുകൾ സ്വദേശിനി റോജ എസ് രാജനാണ്. 463–ാം റാങ്ക് ശ്രീകാര്യം സ്വദേശിനി അഞ്ജലി ഭാവനയ്ക്കാണ്. പേട്ട സ്വദേശിനി ആതിര എസ് കുമാറിന് 477–ാം റാങ്കുമുണ്ട്. എസ്‌സി വിഭാഗത്തിൽ തിരുവല്ല സ്വദേശി രവീൺ കെ മനോഹരന് 631–ാം റാങ്കാണ്.

സംസ്ഥാനത്തിന് പുറത്ത് പരീക്ഷ എഴുതിയ നിരവധി പേർ റാങ്ക് പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. റാങ്ക് ജേതാക്കളെ മുഖ്യമന്ത്രി പിണറായി വിജയനും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവും അഭിനന്ദിച്ചു.

Eng­lish summary;Civil Ser­vice Exam Results Published

You may also like this video;

Exit mobile version