Site icon Janayugom Online

സിവില്‍ സര്‍വീസ് പരീക്ഷ: ഒരേ റാങ്കിന് അവകാശികള്‍ രണ്ട്; രണ്ടുപേര്‍ക്കെതിരെ കേസ്

സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ചതായി വ്യാജ അവകാശവാദം ഉയര്‍ത്തിയ രണ്ട് ഉദ്യോഗാർത്ഥികൾക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്ന് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യു‌പി‌എസ്‌സി). മധ്യപ്രദേശിലെ ദേവാസില്‍ നിന്നുള്ള അയിഷ മക്രാനി, ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള തുഷാർ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍ അടക്കം ഗുരുതരമായ കുറ്റങ്ങള്‍ ആരോപിച്ച് കേസ് നല്‍കുകയെന്ന് യുപിഎസ്‌സി അറിയിച്ചു. 

രണ്ടുപേരുടെയും അവകാശവാദങ്ങൾ വ്യാജമാണെന്ന് യുപിഎസ്‌സി അറിയിച്ചു. അവകാശവാദത്തിന് ബലംപകരാന്‍ ഇരുവരും വ്യാജരേഖകൾ ചമച്ചുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഹരിയാനയിലെ രേവാരിയിൽ നിന്നുള്ള തുഷാർ കുമാറും ബിഹാറിലെ ഭഗൽപൂരിൽ നിന്നുള്ള തുഷാർ കുമാറുമാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 44-ാം റാങ്ക് നേടിയതായി അവകാശപ്പെട്ടത്. ഇക്കാര്യത്തില്‍ പൊലീസ് അന്വേഷണം നടത്തിയിരുന്നു. 

184-ാം റാങ്കിന് അവകാശികളായി ദേവാസ് സ്വദേശിനിയായ ആയിഷ ഫാത്തിമയും അലിരാജ്പൂർ സ്വദേശിനി അയിഷ മക്രാനിയും അവകാശമുന്നയിച്ചു. അയിഷ ഫാത്തിമയുടെ അഡ്മിറ്റ് കാര്‍ഡിനാണ് ക്യു ആര്‍ കോഡും യുപിഎസ്‌സി വാട്ടര്‍മാര്‍ക്കും ഉണ്ടായിരുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അയിഷ മക്രാനിയുടെ അഡ്മിറ്റ് കാര്‍ഡിലെ ഇന്റര്‍വ്യൂ തീയതിയിലും വ്യത്യാസമുണ്ടായിരുന്നു. യുപിഎസ്‌സിയുടെ പരീക്ഷാ സംവിധാനം ശക്തമായിട്ടും ഇത്തരത്തിലുള്ള അവകാശവാദം ഏറെ അമ്പരപ്പുളവാക്കിയിട്ടുണ്ട്. രണ്ട് സംഭവത്തിലും യുപിഎസ്‌സി പ്രാഥമിക അന്വേഷണം നടത്തി പരീക്ഷാചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ ക്രിമിനല്‍, അച്ചടക്ക നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു.

Eng­lish Summary:Civil Ser­vice Exam­i­na­tion; Two heirs to the same rank; Case against two people
You may also like this video

Exit mobile version