Site icon Janayugom Online

യുപിയില്‍ വീണ്ടും വിദ്യാര്‍ത്ഥിയെക്കൊണ്ട് സഹപാഠിയുടെ മുഖത്തടിപ്പിച്ചു: അധ്യാപിക അറസ്റ്റില്‍

ഉത്തര്‍പ്രദേശിൽ വീണ്ടും വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന നടപടിയുമായി മറ്റൊരു അധ്യാപികകൂടി. ചോദ്യത്തിന് ഉത്തരം നല്‍കാതിരുന്ന വിദ്യാര്‍ത്ഥിയെ സഹപാഠിയെ കൊണ്ട് മുഖത്തടിപ്പിച്ചാണ് അധ്യാപിക പുതിയ വിവാദത്തിന് തിരികൊളുത്തിയത്. സംഭാല്‍ ജില്ലയിലെ അസ്മോലിയിലുള്ള സ്വകാര്യ സ്കൂളിലാണ് സംഭവം. അ‍ഞ്ചാം ക്ലാസില്‍ പഠിക്കുന്ന ഹിന്ദു വിദ്യാർഥിയുടെ മുഖത്ത് മുസ്ലിം വിദ്യാര്‍ത്ഥിയെക്കൊണ്ട് ഇവര്‍ അടിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ അധ്യാപികയായ ഷൈസ്തയെ അറസ്റ്റ് ചെയ്തു. കുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് അധ്യാപിക ഷൈസ്തയെ അറസ്റ്റ് ചെയ്തത്. സംഭാല്‍ ജില്ലയിലെ അസ്മോലി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ദുഗാവാര്‍ ഗ്രാമത്തിലെ സ്വകാര്യ സ്കൂളിലായിരുന്നു ഹിന്ദു വിദ്യാര്‍ത്ഥിക്ക് ദുരനുഭവം ഉണ്ടായത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ, 323 വകുപ്പുകള്‍ ചുമത്തിയാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. 

സ്കൂള്‍ ചുമതലകളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചോദിച്ചപ്പോള്‍ മറുപടി നല്‍കാതിരുന്ന അഞ്ചാം ക്ലാസുകാരന്റെ മുഖത്തടിക്കാന്‍ സഹപാഠിയായ മുസ്ലിം വിദ്യാര്‍ത്ഥിയോട് അധ്യാപിക ആവശ്യപ്പെടുകയായിരുന്നു. സംഭവം മകന്റെ മതവിശ്വാസത്തെ അടക്കം ബാധിച്ചതായി കുട്ടിയുടെ പിതാവ് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ അധ്യാപികയ്ക്കെതിരെ നടപടിയെടുത്തതായി സ്കൂള്‍ അധികൃതര്‍ അറിയിച്ചു. ഇവരെ സസ്പെന്‍ഡ് ചെയ്തതായും സംഭവത്തില്‍ കേസെടുത്തതായും പൊലീസ് പറഞ്ഞു.
കഴിഞ്ഞ മാസം മുസാഫര്‍നഗറിലും സമാന സംഭവം നടന്നിരുന്നു. മുസാഫർനഗറിലെ ഖുബ്ബാപൂർ പ്രദേശത്തെ സ്‌കൂളിലെ അധ്യാപിക തൃപ്തി ത്യാഗി മുസ്ലിം വിദ്യാര്‍ത്ഥിയെ അടിക്കാന്‍ സഹപാഠികളോട് ആവശ്യപ്പെടുകയും കുട്ടികള്‍ അടിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ പുറത്ത് വന്നിരുന്നു.

അധ്യാപികയുടെ ചോദ്യത്തിന് മറുപടി പറയാതിരുന്ന മുസ്ലിം വിദ്യാര്‍ത്ഥിയെ അടിക്കാന്‍ അധ്യാപിക സഹപാഠികളോട് ആവശ്യപ്പെടുകയായിരുന്നു. മുസ്ലിം വിഭാ​ഗത്തിൽ നിന്നുള്ള കുട്ടിയെ മതം പറഞ്ഞ് അധിക്ഷേപിക്കുകയും സഹപാഠികളോട് മർദ്ദിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇതിനെ തുടർന്ന് അധ്യാപിക തൃപ്തി ത്യാഗിക്കെതിരെ കേസെടുത്തിരുന്നു.

Eng­lish Sum­ma­ry: Class­mate’s face slapped by stu­dent again in UP: Teacher arrested

You may also like this video

Exit mobile version