Site icon Janayugom Online

കാലാവസ്ഥാ ദുരന്തം ; ഈ വര്‍ഷം നഷ്ടപ്പെട്ടത് 233 ജീവനുകള്‍

മോശം കാലാവസ്ഥയെ തുടര്‍ന്ന് രാജ്യത്ത് ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെ 233 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. 9.5 ലക്ഷം ഹെക്ടര്‍ കൃഷിഭൂമിയും നശിച്ചു. സെന്റര്‍ ഫോര്‍ സയൻസ് ആന്റ് എൻവയോണ്‍മെന്റ് (സിഎസ്ഇ) പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. 32 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും കാലാവസ്ഥാ കെടുതികള്‍ അനുഭവിക്കേണ്ടിവന്നു. കഴിഞ്ഞ വര്‍ഷം ഇത് 27 ആയിരുന്നു.

മോശം കാലാവസ്ഥയിലൂടെ ഏറ്റവും കൂടുതല്‍ കടന്നുപോയത് രാജസ്ഥാനും മഹാരാഷ്ട്രയുമാണ് (30 ദിവസം വീതം). ഹിമാചല്‍ പ്രദേശ് (28 ദിവസം), ബിഹാര്‍, മധ്യപ്രദേശ് (27 ദിവസം വീതം) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളുടെ കണക്ക്. ഡല്‍ഹി 12 ദിവസം അതീവ മോശം കാലാവസ്ഥയിലൂടെ കടന്നുപോയി. കഴിഞ്ഞ വര്‍ഷം ഇത് 25 ആയിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെ കാലാവസ്ഥാ ദുരിതത്തില്‍ 86 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 30,000 ഹെക്ടര്‍ കൃഷിഭൂമി നശിക്കുകയും ചെയ്തു.

കഴി‍ഞ്ഞ വര്‍ഷം 35 ദിവസങ്ങളില്‍ ഇടി മിന്നലും കൊടുങ്കാറ്റും അനുഭവപ്പെട്ടപ്പോള്‍ ഈ വര്‍ഷം 58 ദിവസങ്ങളിലാണ് ഇത്തരം ദുരന്തങ്ങള്‍ ഉണ്ടായതെന്നും അവ കൂടുതലും മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2023 ലെ ആദ്യ നാലു മാസത്തില്‍ രാജ്യത്ത് 15 അത്യുഷ്ണ ദിനങ്ങള്‍ രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇത് 40 ദിവസം ആയിരുന്നു. മെഡിറ്ററേനിയന്‍ മേഖലയിലെ കാലാവസ്ഥാ വ്യതിയാനം വടക്കു പടിഞ്ഞാറൻ മേഖലയിലെ കാലംതെറ്റിയുള്ള മഴയ്ക്ക് കാരണമാകുന്നു.

2022 ല്‍ 365 ദിവസങ്ങളില്‍ 314 ദിവസവും രാജ്യത്ത് അതിതീവ്ര കാലാവസ്ഥാ ദിനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ കാലയളവില്‍ 3,026 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 19.6 ലക്ഷം ഹെക്ടര്‍ കൃഷി ഭൂമി നശിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 1970 മുതല്‍ 2021 വരെ 573 പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടായതായും 1,38,377 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും അന്താരാഷ്ട്ര കാലാവസ്ഥാ വിഭാഗത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Eng­lish Sum­ma­ry: Cli­mate dis­as­ter; 233 lives were lost this year
You may also like this video

Exit mobile version