Site iconSite icon Janayugom Online

വികസനവും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ചു കൊണ്ടുപോകണമെന്ന് മുഖ്യമന്ത്രി

വികസനവും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ചു കൊണ്ടുപോകണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ചുറ്റുപാടുമുള്ള വിഭവങ്ങളെ ഉപയോഗപ്പെടുത്താതെ മനുഷ്യന്റെ ഉപജീവനം അസാധ്യമാണെന്നും മനുഷ്യ പരിണാമത്തിന്റെയും വികസനത്തിന്റെയും ചരിത്രം ഇതു വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പരിസ്ഥിതി പുനഃസ്ഥാപനം സംബന്ധിച്ചു വനംവകുപ്പ് സംഘടിപ്പിച്ച ദ്വിദിന ദേശീയ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉയർന്ന ജനസാന്ദ്രതയും ജീവിത നിലവാരവുമുള്ള കേരളം പോലൊരു സംസ്ഥാനത്തിന്, വികസന പദ്ധതികൾക്കൊപ്പം ജലസുരക്ഷ, പാരിസ്ഥിതിക സ്ഥിരത, സുസ്ഥിര വികസനം എന്നിവയും അവിഭാജ്യ ഘടകങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റ്(യുഎസ്എഐഡി) വികസിപ്പിച്ച ഫോറസ്റ്റ് മാനേജ്മെന്റ് ടൂളുകളുടെയും സെമിനാർ സ്മരണിക പോസ്റ്റൽ കവറിന്റെയും പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു.

സംസ്ഥാനത്തെ വനവുമായി ബന്ധപ്പെട്ട ഭൂമിയുടെ പട്ടയങ്ങൾ ഓണത്തിനു മുൻപു വിതരണം ചെയ്യാനാകുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലയ ഡയറക്ടർ ജനറലുമായി ചർച്ച ചെയ്തു. വിശദീകരണം ആവശ്യപ്പെട്ട വിഷയങ്ങളിൽ ഉടൻ പരിഹാരമുണ്ടാക്കാൻ കഴിയും. തൃശൂർ പുത്തൂരിലെ സുവോളജിക്കൽ പാർക്കുമായി ബന്ധപ്പെട്ട പ്രശ്നവും പരിഹരിച്ചതായി അദ്ദേഹം പറഞ്ഞു.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഡയറക്ടർ ജനറൽ ചന്ദ്രപ്രകാശ് ഗോയൽ, സംസ്ഥാന വനം വന്യജീവി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ, യുഎസ്എഐഡി ഡെപ്യൂട്ടി മിഷൻ ഡയറക്ടർ കാരെൻ ക്ലിമോസ്കി തുടങ്ങിയവർ പങ്കെടുത്തു.

Eng­lish summary;CM urges devel­op­ment and envi­ron­men­tal pro­tec­tion to done together

You may also like this video;

Exit mobile version