മേഘാലയയിൽ കൽക്കരി ഖനിയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി. ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിൽ പ്രവർത്തിച്ചിരുന്ന അനധികൃത ഖനിയിലാണ് ഡൈനാമിറ്റ് ഉപയോഗിച്ച് സ്ഫോടനം നടത്തിയതിന് പിന്നാലെ അപകടമുണ്ടായത്. മരിച്ചവരിൽ ഭൂരിഭാഗവും അസമിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ്. സംഭവത്തിൽ മേഘാലയ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.
ഇന്നലെ രാവിലെ തങ്‌സ്‌കു മേഖലയിലെ ഒരു റാറ്റ് ഹോൾ ഖനിയിലാണ് ദുരന്തം. ശക്തമായ സ്ഫോടനത്തെ തുടർന്ന് ഒരു ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു. 16 മൃതദേഹങ്ങൾ ആദ്യം കണ്ടെടുത്തിരുന്നു. വൈകുന്നേരത്തോടെ രണ്ട് പേരുടെ കൂടി മരണം സ്ഥിരീകരിക്കുകയായിരുന്നു. പൊള്ളലേറ്റ ഒരാളെ ഷില്ലോങ്ങിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഖനി ഉടമയ്ക്കും നടത്തിപ്പുകാർക്കും എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
സംഭവത്തിൽ മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മ കടുത്ത ദുഃഖം രേഖപ്പെടുത്തി. അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് അദ്ദേഹം ഉത്തരവിട്ടു. കുറ്റക്കാർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും ജനങ്ങളുടെ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം അറിയിച്ചു. എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങൾ സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. കൂടുതൽ തൊഴിലാളികൾ ഇടുങ്ങിയ തുരങ്കങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി ആശങ്കയുണ്ട്.

