Site icon Janayugom Online

മോഡലുകളുടെ അപകട മരണം: ഹോട്ടലിൽ വീണ്ടും പൊലീസ് പരിശോധന

മുൻ മിസ് കേരള ഉൾപ്പെടെ മൂന്ന് പേർ വാഹനാപകടത്തിൽ മരിച്ച കേസിൽ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. മോഡലുകള്‍ ഡിജെ പാർട്ടിയിൽ പങ്കെടുത്ത ഹോട്ടലിൽ പൊലീസ് വീണ്ടും പരിശോധന നടത്തി. ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ നടന്ന ഡിജെ പാർട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് മുൻ മിസ് കേരള അടക്കം മുന്നുപേർ വൈറ്റിലയിൽ വാഹനാപകടത്തിൽ മരിച്ചത്. ഹോട്ടലിലെത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു. സിസിടിവിയുടെ ഹാർഡ് ഡിസ്ക് പൊലീസ് പിടിച്ചെടുത്തിരുന്നു. ഇതിൽ ഡിജെ പാർട്ടിയുടെ ദൃശ്യങ്ങൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതേത്തുടർന്നാണ് ഇന്നലെയും പരിശോധന നടത്തിയത്. 

അന്നേദിവസം നടന്ന പാർട്ടിയിൽ അനുവാദമില്ലാതെ മദ്യം വിളമ്പിയതായി പൊലീസ് സംശയിക്കുന്നു. മയക്കുമരുന്ന് അടക്കമുള്ള ലഹരി പദാർത്ഥങ്ങളും ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചിട്ടുണ്ട്. പാലാരിവട്ടം ചക്കരപറമ്പിന് സമീപം ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ മീഡിയനിലെ മരത്തിൽ ഇടിക്കുകയായിരുന്നു. മിസ് കേരള അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചിരുന്നു. ഇവർക്കൊപ്പം ഉണ്ടായിരുന്ന തൃശൂർ വെമ്പല്ലൂർ സ്വദേശി മുഹമ്മദ് ആഷിഖ് ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് മരിച്ചത്. ആരാണ് പാർട്ടി നടത്തിയത് എന്നതടക്കമുള്ള വിവരങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇവർ സഞ്ചരിച്ച കാറിന്റെ ഡ്രൈവർ മാള സ്വദേശി അബ്ദുൽ റഹ്മാനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

Eng­lish Sum­ma­ry : cochi car acci­dent mod­els followup

You may also like this video :

Exit mobile version