കോയമ്പത്തൂർ കൂട്ട ബലാത്സംഗകേസിലെ 3 പ്രതികളേയും വെടിവെച്ച് വീഴ്ത്തി പൊലീസ്. പൊലീസ് കോൺസ്റ്റബിളിനെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ വെടിവച്ചതാണെന്നാണ് പൊലീസ് പറയുന്നത്. കൈയ്ക്ക് പരിക്കറ്റ കോൺസ്റ്റബിളും ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റ പ്രതികളെ കോയമ്പത്തൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കോയമ്പത്തൂരിൽ കോളജ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത സംഭവത്തിലെ പ്രതികൾ ആണ് പിടിയിലായത്.
ശിവഗംഗ സ്വദേശികളായ ഗുണ, സതീഷ്, കാർത്തിക്ക് എന്നിവരാണ് പ്രതികൾ. സതീഷും കാർത്തിക്കും സഹോദരങ്ങളാണ്. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് എംബിഎ വിദ്യാർത്ഥിനിയെ ഒരു സംഘം കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. രാത്രി 11 മണിക്ക് വിമാനത്താവളത്തിന് സമീപം തന്റെ പുരുഷ സുഹൃത്തിനൊപ്പം കാറിൽ ഇരിക്കുകയായിരുന്നു യുവതി. ബൈക്കിലെത്തിയ മൂന്ന് യുവാക്കൾ കാറിന്റെ ജനൽ കല്ലുകൊണ്ടു തല്ലിത്തകർത്ത ശേഷം യുവാവിനെ വാൾ കൊണ്ടു വെട്ടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഭയന്ന യുവാവ് ബോധംമറയും മുൻപ് പോലീസിനെ വിവരമറിയിച്ചു.

