Site iconSite icon Janayugom Online

ശലഭോദ്യാനങ്ങള്‍ സ്‌കൂള്‍ അങ്കണങ്ങളെ വര്‍ണ്ണാഭമാക്കുന്നു

കുഞ്ഞുനൂലിഴകള്‍ കോര്‍ത്ത കൂടുകളില്‍ നിന്ന് വര്‍ണ്ണശലഭം ഉണര്‍ന്നെണീക്കുന്ന കാഴ്ച്ച കാണാന്‍ സ്‌കൂള്‍ മുറ്റങ്ങള്‍ ഒരുങ്ങി. ചിത്രശലഭങ്ങള്‍ ചിറകുവിരിച്ച് കുട്ടികള്‍ക്കിടയില്‍ പാറിപ്പറക്കും. സമഗ്രശിക്ഷാ കേരളയുടെ ശലഭോദ്യാനം പദ്ധതിയിലൂടെയാണ് സ്‌കൂളുകളില്‍ ചിത്രശലഭങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് സമാനമായ അന്തരീക്ഷം ഒരുങ്ങുന്നത്. ആദ്യഘട്ടത്തില്‍ ചെങ്ങന്നൂര്‍ സബ്ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലാണ് ഉദ്യാനം തയ്യാറാക്കിയത്. തയ്യാറാക്കിയ ഉദ്യാനങ്ങള്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തന്നെ പരിപാലിക്കും. സസ്യങ്ങളും പൂക്കളും അവയെ തേടിയെത്തുന്ന വര്‍ണ്ണമനോഹരശലഭങ്ങളും കുട്ടികളുടെ പഠനപ്രവര്‍ത്തങ്ങളില്‍ പുത്തന്‍ കാഴ്ചയാകും. കുട്ടികളില്‍ ശലഭനിരീക്ഷണം പ്രോത്സാഹിപ്പിക്കുക, പ്രകൃതിസൗഹൃദ ചിന്ത വളര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ശലഭോദ്യാനം ഒരുങ്ങുന്നത്. ആദ്യം തയ്യാറായ പാണ്ടനാട് കീഴ്വന്‍മഴി ജെ ബി സ്‌കൂളിലെ ശലഭോദ്യാനം ആലപ്പുഴ ജില്ലാപഞ്ചായത്തംഗം വത്സലാ മോഹന്‍ ഉദ്ഘാടനം ചെയ്തു. പാണ്ടനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജിതേന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ചെങ്ങന്നൂര്‍ ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍ ജി കൃഷ്ണകുമാര്‍ പദ്ധതിവിശദീകരണം നടത്തി. സ്‌കൂള്‍ പ്രഥമാധ്യാപകന്‍ കെ എം ഷാജി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജെയിന്‍ ജിനു, വാര്‍ഡ് മെമ്പര്‍ വിജയമ്മ, എസ് എം സി ചെയര്‍മാന്‍ പ്രദീപ്, ബി ആര്‍ സി ട്രെയിനര്‍മാരായ പ്രവീണ്‍ വി നായര്‍, കെ ബൈജു, ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍മാരായ വി ഹരിഗോവിന്ദ്, ശ്രീഹരി ജി, കെ എസ് സജിതാകുമാര്‍ എന്നിവര്‍ സംസാരിച്ചു.

Eng­lish sum­ma­ry; school courtyards

You may also like this video;

Exit mobile version