Site icon Janayugom Online

വാണിജ്യ കപ്പൽ ആക്രമണങ്ങൾ; യുദ്ധക്കപ്പലുകള്‍ വിന്യസിച്ച് ഇന്ത്യ

അറബിക്കടലിൽ മൂന്ന് യുദ്ധകപ്പലുകൾ വിന്യസിച്ച് ഇന്ത്യൻ നാവികസേന. ചരക്ക് കപ്പലുകൾക്ക് നേരെ തുടർച്ചയായി അക്രമണമുണ്ടാകുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. യുദ്ധകപ്പലുകളായ ഐഎൻഎസ് മോർമുഗാവോ, ഐഎൻഎസ് കൊച്ചി, ഐഎൻഎസ് കൊൽക്കത്ത എന്നിവയാണ് വിന്യസിച്ചിരിക്കുന്നത്. കൂടാതെ പി-8ഐ ലോങ് റേഞ്ച് പട്രോളിങ് വിമാനവും ഇവയോടൊപ്പം വിന്യസിപ്പിച്ചിട്ടുണ്ട്. 

ഇസ്രയേൽ‑ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ചെങ്കടലിലും ഏദൻ ഉൾക്കടലിലും ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ വാണിജ്യ കപ്പലുകൾ അക്രമിക്കാൻ പദ്ധതി ഇടുന്നതായി വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇത്തരം ആശങ്കകൾക്കിടയിൽ കഴിഞ്ഞ ശനിയാഴ്ചയാണ് അറബിക്കടലിൽ വച്ച് ചരക്കുകപ്പലായ എംവി കെം പ്ലൂട്ടോയ്ക്ക് നേരെ ഡ്രോൺ ആക്രമണം ഉണ്ടായത്. ലൈബീരിയൻ പതാക ഘടിപ്പിച്ച കപ്പൽ സൗദി അറേബ്യയിലെ അൽ ജുബൈൽ തുറമുഖത്ത് നിന്ന് അസംസ്കൃത എണ്ണയുമായി മംഗലാപുരത്തേക്ക് പോകുന്ന വഴിയാണ് അക്രമിക്കപ്പെട്ടത്. ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് യുഎസ് ആരോപിച്ചിരുന്നു. എന്നാൽ ആരോപണം ഇറാൻ നിഷേധിച്ചിട്ടുണ്ട്. 

ആക്രമണത്തിന്റെ ഉത്ഭവവും അതിന് ഉപയോഗിച്ച സ്ഫോടകവസ്തുവിന്റെ അളവും കൂടുതൽ ഫോറൻസിക്, സാങ്കേതിക പരിശോധനയ്ക്ക് ശേഷം അറിയാനാകുമെന്ന് ഇന്ത്യൻ നാവികസേനയുടെ വിശകലനത്തിൽ പറയുന്നു. ഇന്ത്യൻ തീരത്തിന് 200 നോട്ടിക്കൽ മൈൽ അകലെയായിരുന്നു ആക്രമണം നടന്നത്. രണ്ട് ദിവസത്തിന് ശേഷം മുംബൈ തുറമുഖത്ത് എത്തിയ കപ്പൽ നേവിയുടെ സ്ഫോടകവസ്തു നിർമാർജന സംഘം വിശദമായി പരിശോധിച്ചു. ഇന്ത്യയിലെ മംഗളൂരു തുറമുഖം ലക്ഷ്യമാക്കിയാണ് കപ്പൽ നീങ്ങിയിരുന്നത്. അപായ സന്ദേശം ലഭിച്ചതിന് പിന്നാലെ, നാവികസേന കപ്പൽ ഐസിജിഎസ് വിക്രം എംവി കെം പ്ലൂട്ടോയ്ക്ക് സമീപത്തെത്തി സ്ഥിതി ഗതികൾ നിരീക്ഷിച്ചശേഷം കപ്പലിലുള്ളവർ സുരക്ഷിതരാണെന്ന് അറിയിച്ചിരുന്നു. 

ആക്രമണത്തിന്റെ രീതിയും കപ്പലിൽ കണ്ടെത്തിയ അവശിഷ്ടങ്ങളും ഡ്രോൺ ആക്രമണത്തിലേക്ക് വിരൽ ചൂണ്ടുന്നതായി നാവികസേനാ വക്താവ് പറഞ്ഞു. എന്നിരുന്നാലും ഉപയോഗിച്ച സ്ഫോടക വസ്തുവിന്റെ തരവും അളവും ഉൾപ്പെടെ കൂടുതൽ ഫോറൻസിക് സാങ്കേതിക വിശകലനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച 25 ഇന്ത്യൻ ജീവനക്കാരുമായി പോകുകയായിരുന്ന വാണിജ്യ ക്രൂഡ് ഓയിൽ ടാങ്കറും തെക്കൻ ചെങ്കടലിൽ ഡ്രോൺ ആക്രമണത്തിന് ഇരയായിരുന്നു. 

Eng­lish Summary;commercial ship attacks; India by deploy­ing warships
You may also like this video

Exit mobile version