സംസ്ഥാനത്തെ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട എസ്ഐആർ സുതാര്യമാണെന്നും അർഹതപ്പെട്ട ഒരാൾ പോലും പട്ടികയില്‍ നിന്നും പുറത്തുപോകില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ. കേരളത്തിൽ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പ് ലോകത്തിന് തന്നെ മാതൃകയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യം കേരളത്തിന് പുതിയ കാര്യമല്ല. രാജ്യത്തിന്റെ പല ഭാഗങ്ങളെയും ജനാധിപത്യ രീതികൾ പഠിപ്പിച്ചത് കേരളമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തുടനീളം 30,471 പോളിങ് സ്റ്റേഷനുകൾ ഉണ്ടാകും.
5,000ത്തോളം പോളിങ് സ്റ്റേഷനുകൾ ഉൾപ്പെടുത്തുകയും ചെയ്യും. ഒരു സ്റ്റേഷനിലും 1,200ൽ കൂടുതൽ വോട്ടർമാർ ഉണ്ടാകില്ല. 397 സ്റ്റേഷനുകൾ പൂർണമായും സ്ത്രീകളുടെ നിയന്ത്രണത്തിലായിരിക്കും. മുതിർന്ന പൗരന്മാർക്കും വികലാംഗർക്കും ഗ്രൗണ്ട് ഫ്ലോർ പോളിങ് സ്റ്റേഷനുകൾ, റാമ്പുകൾ, വീൽചെയറുകൾ, മുൻഗണനാ വോട്ടിങ് എന്നിവയുൾപ്പെടെ മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

