Site iconSite icon Janayugom Online

കെപിസിസിയുടെ ഡിജിറ്റല്‍ വിഭാഗത്തിനെതിരെ പരാതി : ചില നേതാക്കളുടെ റീല്‍സ് പ്രമോഷന്‍ മാത്രമാകുന്നു

ബീഹാറില്‍ ബിഡി വിവാദത്തില്‍ കെപിസിസി ഡിജിറ്റല്‍ വിഭാഗത്തിന്റെ പിഴവില്‍ കേരളത്തിലെ നേതാക്കളിലും അഭിപ്രായ ഭിന്നത. എഐസിസി കര്‍ശന നടപടി ആവശ്യപ്പെടുമ്പോഴും പരസ്പരം പഴിചാരി നേതാക്കള്‍. കെപിസിസിഡിജിറ്റല്‍ വിഭാഗത്തിനെതിരെ അതൃപ്തി പ്രകടമാക്കി കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് വിഡിസതീശനും രംഗത്തെത്തിയിരുന്നു.വി ടി ബല്‍റാം നേതൃത്വം നല്‍കിയിരുന്ന കെപിസിസി ഡിജിറ്റല്‍ വിഭാഗത്തിനെതിരെ നേരത്തെ തന്നെ കോണ്‍ഗ്രസില്‍ പരാതി ഉണ്ട്.

ചിലരെ വാഴ്ത്താനും ചിലരെ വീഴ്ത്താനും ഡിജിറ്റല്‍ വിഭാഗം ശ്രമിച്ചൂവെന്നാണ് പരാതി. പ്രവര്‍ത്തകര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വേണ്ട കണ്ടന്റ് നല്‍കുന്നതിന് പകരം ചിലരുടെ റീല്‍സ് പ്രമോഷന്‍ മാത്രമായി ഡിജിറ്റല്‍ വിഭാഗം മാറി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട രമേശ് ചെന്നിത്തല മുതല്‍ ഉമാ തോമസ് വരെ സോഷ്യല്‍ മീഡിയയില്‍ ആക്രമിക്കപ്പെട്ടു. കെപിസിസി ഡിജിറ്റല്‍ വിഭാഗത്തിലെ ചിലര്‍ തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചൂവെന്നാണ് പരാതി. അവസാനം ഭസ്മാസുരന് വരം കൊത്തതുപോലെ വിഡിസതീശനുനേരെ തന്നെ ഇവര്‍ തിരിഞ്ഞു. ഇതിലുള്ള അതൃപ്തി വി ഡി സതീശന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരത്തില്‍ വ്യക്തമാണ്.

ഡിജിറ്റല്‍ വിഭാഗത്തിന്റെ അധ്യക്ഷപദവി വഹിച്ചിരുന്ന വി ടി ബല്‍റാമിനെ പദവിയില്‍ നിന്ന് നീക്കിയെന്നാണ് വിവരം. പക്ഷെ ഇക്കാര്യത്തിലും നേതാക്കള്‍ രണ്ടുതട്ടിലാണ്.അതേസമയം രാജ്യത്ത് ബിജെപിക്കെതിരെ രാഹുല്‍ഗാന്ധി ഉയര്‍ത്തിക്കൊണ്ടുവന്ന ഐക്യനിരയ്ക്ക് വിളളല്‍ വീഴ്ത്തുന്നതായി കെപിസിസി ഡിജിറ്റല്‍ വിഭാഗത്തില്‍ വിവാദ പരാര്‍മര്‍ശമെന്നാണ് എഐസിസി വിലയിരുത്തല്‍. ഹൈക്കമാന്‍ഡ് ഇക്കാര്യത്തില്‍ കടുത്ത അതൃപ്തിയിലാണ്. അതുകൊണ്ടുതന്നെ കര്‍ശന നടപടി വേണമെന്നാണ് എഐസിസി നിലപാട്. വിവാദത്തില്‍ ഹൈക്കമാന്റ് കെപിസിസി നേതൃത്വത്തോട് വിശദീകരണം തേടിയിട്ടുണ്ട്.

Exit mobile version