Site icon Janayugom Online

ഫോണ്‍ ‘അലര്‍ജിയായ’ ജില്ലയിലെ പൊലീസ് ഉന്നതര്‍

ജില്ലയിലെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചാല്‍ മൊബൈല്‍ ഫോണെടുക്കുന്നില്ലെന്ന് വ്യാപക പരാതി. സംസ്ഥാനസര്‍ക്കാര്‍ സൗജന്യമായി നല്‍കിയിട്ടുള്ള മൊബൈല്‍ നമ്പറില്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് വിളിക്കുന്ന പ്രധാന പൊതുപ്രവര്‍ത്തകരുടെ ഫോണ്‍ വിളികള്‍ പോലും എത്രയാവര്‍ത്തിച്ചാലും എടുക്കുന്നില്ലെന്നാണ് ആക്ഷേപം. 

പല പ്രധാനപ്പെട്ട വിവരങ്ങളും കൈമാറുന്നതിനും അടിയന്തരമായ ചില കാര്യങ്ങള്‍ അറിയിക്കുന്നതിനും വിളിക്കുന്നവരോട് ഉത്തരവാദിത്വം തീരെ ഇല്ലാത്തതുപോലെയാണ് ഒല്ലൂര്‍ പൊലീസിലെ എസിപി, സിഐ തുടങ്ങിയവരുടെ നിലപാട്. ഉന്നത ഉദ്യോഗസ്ഥരുടെ തിരക്കുമൂലമാണെങ്കില്‍ അതു പറയാനുള്ള മര്യാദയെങ്കിലും സര്‍ക്കാരിന്റെ ശമ്പളവും മൊബൈല്‍ നമ്പറും ഉപയോഗിക്കുന്ന ഈ ഉദ്യോഗസ്ഥര്‍ കാണിക്കേണ്ടതാണ്. ഈ വിഷയത്തെപ്പറ്റി സംസാരിക്കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകിനെ വിളിച്ചപ്പോഴുംഇതേ അവസ്ഥയാണ് ഉണ്ടായതെന്നും അദ്ദേഹവും ഫോണെടുത്തില്ലെന്നും ഒല്ലൂര്‍ മുന്‍ എംഎല്‍എയും സിപിഐ ദേശീയ കൗണ്‍സില്‍ അംഗവും ജനയുഗം പത്രത്തിന്റെ എഡിറ്ററുമായ രാജാജി മാത്യു തോമസ് പറയുന്നു.

പല അവസരങ്ങളിലും പ്രധാനപ്പെട്ട പല വിവരങ്ങളുടെയും നിജസ്ഥിതി ഉറപ്പു വരുത്താന്‍ പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടേണ്ടി വരുന്ന ജില്ലയിലെ പല മാധ്യമ പ്രവര്‍ത്തകരുടെ അവസ്ഥയും വ്യത്യസ്തമല്ല. പൊലീസിന് തൃപ്തികരമായ വാര്‍ത്തകള്‍ക്ക് മാത്രമെ മറുപടി ലഭിക്കൂ. അല്ലാത്തവയ്ക്ക് അറിയില്ലെന്നോ എസ്ഐ അല്ലെങ്കില്‍ സിഐ ഇല്ലെന്നോ പറഞ്ഞ് ഒഴിവാക്കുകയാണ് രീതി. മറുപടി പറയാന്‍ താല്‍പര്യമില്ലാത്ത കേസ്സുകളില്‍ ചുരുക്കം വാക്കുകളില്‍ ഉത്തരം നല്‍കി ഫോണ്‍ വെയ്ക്കാനുള്ള തത്രപ്പാടാണ് കാണിക്കുക.
പൊതുജനത്തിന്റെ ജീവനും സ്വത്തിന് സംരക്ഷണ നല്‍കാന്‍ ഉത്തരവാദിത്വമുള്ള ഇവരെ അതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താന്‍ പൊതുപ്രവര്‍ത്തകര്‍ വിളിയ്ക്കുമ്പോള്‍, അസൗകര്യങ്ങള്‍ അറിയിക്കുകയോ മറ്റൊരു സമയം പറയുകയോ വേണമെന്ന മര്യാദപോലും പൊലീസ് ഉദ്യോഗസ്ഥര്‍ കാണിക്കുന്നില്ലെന്നാണ് പരാതി.

You may also like this video

Exit mobile version