Site iconSite icon Janayugom Online

സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി

RajeevRajeev

ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ നൽകിയെന്ന് ചൂണ്ടിക്കാട്ടി എൽഡിഎഫ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പരാതി നൽകി.
മുഖ്യഓഹരിയുള്ള ഇന്ത്യയിലെ പ്രധാന ധനകാര്യസ്ഥാപനമായ ജുപ്പിറ്റര്‍ ക്യാപ്പിറ്റൽ അടക്കമുള്ള പ്രധാന ആസ്തികൾ രേഖപ്പെടുത്താതെയാണ് നാമനിർദേശ പത്രിക സമർപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. പത്രികയോടൊപ്പം വ്യാജ സത്യവാങ്മൂലം നൽകിയത് ജനപ്രാതിനിധ്യ നിയമമനുസരിച്ച് ഗുരുതരമായ കുറ്റമാണ്.
രാജീവ് ചന്ദ്രശേഖറിനെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും തിരുവനന്തപുരം എൽഡിഎഫ് പാർലമെന്റ് മണ്ഡലം കമ്മിറ്റി ചെയർമാൻ എം വിജയകുമാറും ജനറൽ കൺവീനർ മാങ്കോട് രാധാകൃഷ്ണനും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറോട് ആവശ്യപ്പെട്ടു. 

കേസുകളെക്കുറിച്ചും മറച്ചു വെച്ചു

കർണാടകയിലെ വിവിധ കോടതികളിൽ തനിക്കെതിരെ നിലനിൽക്കുന്ന ചില ക്രിമിനൽ കേസുകളെക്കുറിച്ച് മറച്ച് വച്ചാണ് രാജീവ് ചന്ദ്രശേഖർ നാമനിര്‍ദേശ പത്രിക നല്‍കിയതെന്നും പരാതി. കർണാടകയില്‍ ധാർവാർഡിലെ കേസില്‍ രാജീവ് ചന്ദ്രശേഖർ പ്രതിയാണ്. കേസ് ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്. കേസിന്റെ അടുത്ത വാദം ഇന്നാണ് നടക്കേണ്ടത്.
കർണാടക ഉടുപ്പി ജെഎഫ്എംസി കോടതിയിലും രാജീവ് ചന്ദ്രശേഖർ കുറ്റാരോപിതനായ കേസുണ്ട്. മേയ് 29 നാണ് ഈ കേസിന്റെ അടുത്ത വാദം. ബംഗളൂരു ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയില്‍ നടക്കുന്ന ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡിനെതിരായ കേസിലും രാജീവ് ചന്ദ്രശേഖർ ഹാജരാകേണ്ടതാണ്. മേയ് 24 നാണ് കേസ് പരിഗണിക്കുന്നത്. എല്ലാ കേസുകളും ഇപ്പോഴും നിലനില്‍ക്കുന്നവയാണ്. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം മറച്ചു വച്ചാണ് പത്രിക നല്‍കിയിരിക്കുന്നതെന്നും നിയമനടപടികൾ സ്വീകരിക്കണമെന്നും എൽഡിഎഫ് പാർലമെന്റ് മണ്ഡലം കമ്മിറ്റി മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. 

Eng­lish Sum­ma­ry: Com­plaint against Rajeev Chan­drasekhar for false infor­ma­tion in affidavit

You may also like this video

Exit mobile version