Site icon Janayugom Online

ബോയിങ് വിമാനങ്ങളുടെ സുരക്ഷയില്‍ വീണ്ടും ആശങ്ക

plane

പുതുതായി നിർമ്മിച്ച ബോയിങ് 737 മാക്സ് യാത്രാവിമാനത്തിലെ ബോൾട്ടുകൾ അയയുന്നത് സംബന്ധിച്ച് അടിയന്തരമായി സുരക്ഷാ പരിശോധന നടത്തണമെന്ന് വിമാനകമ്പനികള്‍ക്ക് നിര്‍മാതാക്കള്‍ നിര്‍ദേശം നല്‍കി.
പതിവ് പരിശോധനയ്ക്കിടെ യുഎസ് എയര്‍ലൈന്‍സിന്റെ ഉടമസ്ഥതയിലുള്ള വിമാനത്തിലാണ് തകരാര്‍ കണ്ടെത്തിയത്. തുടര്‍ന്നാണ് ബോയിങ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്. പിന്നാലെ ഇന്ത്യൻ വ്യോമയാന മേഖലയെ നിയന്ത്രിക്കുന്ന ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും(ഡിജിസിഎ) രാജ്യത്തെ വിമാനകമ്പനികള്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

ബോയിങ് 737 മാക്‌സ് വിമാനത്തിലെ റഡ്ഡർ കൺട്രോൾ സിസ്റ്റത്തിലെ ബോൾട്ടുകള്‍ക്കാണ് തകരാര്‍ കണ്ടെത്തിയത്. അമേരിക്കയുടെ ഫെഡറേഷൻ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും (എഫ്എഎ) വിമാന കമ്പനികളോട് പരിശോധന നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ബോയിങ് 737 മാക്‌സ് വിമാനങ്ങൾ ഉപയോഗിച്ച് സർവീസ് നടത്തുന്ന ആകാശ എയര്‍, എയർ ഇന്ത്യ എക്സ്പ്രസ്, സ്പൈസ് ജെറ്റ് വിമാന കമ്പനികള്‍ക്കാണ് നിര്‍ദേശം. ശുപാര്‍ശ ലഭിച്ചുവെന്നും വരും ദിവസങ്ങളില്‍ പരിശോധന നടത്തുമെന്നും ആകാശ എയര്‍, എയര്‍ ഇന്ത്യ എക്സ്പ്രസ്, സ്പേസ്ജെറ്റ് വക്താക്കള്‍ അറിയിച്ചു. എന്നാല്‍ ഇത് നിലവിലെ സര്‍വീസുകളെ ബാധിക്കില്ലെന്നും രണ്ട് മണിക്കൂര്‍ മാത്രമാണ് പരിശോധനയ്ക്ക് ആവശ്യമായി വരികയെന്നും ഇവര്‍ അറിയിച്ചു. 

നേരത്തെയും ബോയിങ് 737 മാക്‌സ് വിമാനങ്ങൾ സംബന്ധിച്ച് പരാതികൾ ഉയർന്നിരുന്നു. ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വിമാനമാണ് ബോയിങ് 737. 2019 ല്‍ തുടര്‍ച്ചയായ അപകടങ്ങളെ തുടര്‍ന്ന് ഈ വിമാനങ്ങളുടെ സർവീസ് നിർത്തിവെച്ചിരുന്നു. 2021ന്റെ തുടക്കത്തിലാണ് വീണ്ടും സർവീസ് ആരംഭിച്ചത്. ബോയിങ് 737 മാക്സ് വിമാനങ്ങള്‍ നിലത്തിറക്കേണ്ടിവന്നതിലൂടെ കമ്പനിക്ക് 200 കോടി ഡോളര്‍ നഷ്ടം നേരിട്ടതായാണ് കണക്കുകള്‍. 

Eng­lish Sum­ma­ry: Con­cerned again about the safe­ty of Boe­ing planes

You may also like this video

Exit mobile version