Site icon Janayugom Online

ഇരട്ടപ്പദവിയെച്ചൊല്ലി കോൺഗ്രസിൽ വീണ്ടും കലഹം

കേരളത്തിലെ കോൺഗ്രസിൽ പല തവണ പ്രഖ്യാപനമുണ്ടായെങ്കിലും നടപ്പാക്കാൻ കഴിയാതെ പോയ ഇരട്ടപ്പദവി ഇല്ലാതാക്കലിനായി വീണ്ടും കലഹത്തിനു കൊടിയേറി. പാർട്ടിക്കകത്തും പുറത്തും ഒരു പദവിയും ലഭിക്കാതെ തുടർച്ചയായി തഴയപ്പെടുന്നവരാണ് പുതിയ കലാപത്തിനു പിന്നിൽ. ഇരട്ടപ്പദവിക്കെതിരെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ കെ വി തോമസിന്റെ മകനാണ് ആദ്യ വെടി പൊട്ടിച്ചിരിക്കുന്നതെങ്കിലും അതിന് ഗ്രൂപ്പ് ഭേദമന്യേ ഏറെപ്പേരുടെ പിന്തുണയുണ്ട്.

മകന്റെ ഫേസ്ബുക്ക് പോസ്റ്റ് കെ വി തോമസ് ഷെയർ ചെയ്തതോടുകൂടി പോസ്റ്റ് വൈറലായി. അണികളിലും നേതാക്കൾക്കുമിടയിൽ വിഷയം ചൂടുപിടിച്ച ചർച്ചയാവുകയും ചെയ്തു. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടും ആലുവ നഗരസഭാ ഉപാധ്യക്ഷയുമായ ജെബി മേത്തറെ രാജ്യസഭാ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ നീക്കം. കോൺഗ്രസിലെ പാരമ്പര്യമുള്ള നേതാവായ തന്റെ പിതാവിനാണ് രാജ്യസഭാ സീറ്റ് നൽകേണ്ടതെന്ന് ആവശ്യപ്പെട്ടും കെപിസിസി നേതൃത്വത്തെ വിമർശിച്ചും കെ വി തോമസിന്റെ മകൻ നേരത്തെയും രംഗത്തെത്തിയിരുന്നു.

കോൺഗ്രസിൽ ഇരട്ടപ്പദവി ഇല്ലാതാക്കൽ അടക്കമുള്ള പരിഷ്കാരങ്ങൾ രാഹുൽ ഗാന്ധി യാണ് പ്രഖ്യാപിച്ചതെങ്കിലും കേരളത്തിൽ എ‑ഐ ഗ്രൂപ്പ് നേതാക്കൾ ഒറ്റക്കെട്ടായി പടിക്കു പുറത്തുനിർത്തുകയായിരുന്നു. ഇടയ്ക്കിടെ പലരും ഓർമ്മിപ്പിച്ചെങ്കിലും കെപിസിസി നേതൃത്വം ചെവികൊടുത്തില്ല. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എന്നിവർ ലോക്‌സഭാംഗങ്ങൾ കൂടിയാണ്. മറ്റൊരു വർക്കിങ് പ്രസിഡന്റ് ടി സിദ്ധീഖ് നിയമസഭാംഗമാണ്.

കെ മുരളീധരൻ എംപി അച്ചടക്ക സമിതി കൺവീനറാണ്. കൂടാതെ, ഭാരവാഹികളിൽ പലരും മറ്റു പല സ്ഥാനങ്ങളും വഹിക്കുന്നുണ്ട്. ഇക്കാരണത്താലാണ്, ഇരട്ടപ്പദവി ഇല്ലാതാക്കലിനെതിരെ നേതാക്കൾ ചരടുവലിക്കുന്നതെന്ന ആക്ഷേപം അണികളിൽ ശക്തമാണ്. വരും ദിവസങ്ങളിൽ ഇതു സംബന്ധിച്ച പ്രശ്നങ്ങൾ രൂക്ഷമാകാനാണിട. ഇതിനിടെ, രാജ്യസഭാ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടതിനെ തുടർന്ന് ജെബി മേത്തർ ആലുവ നഗരസഭ ഉപാധ്യക്ഷ സ്ഥാനം ഇന്നലെ രാജിവച്ചു. ഒരംഗത്തിന്റെ ബലത്തിലാണ് നഗരസഭ കോൺഗ്രസ് ഭരിക്കുന്നത്. അക്കാരണത്താൽ, ആറുമാസം കഴിഞ്ഞുവരുന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചേ മതിയാകൂ. അതേക്കുറിച്ച് ആശങ്കകളും ഉയർന്നിട്ടുണ്ട്.

eng­lish summary;Conflict again in Congress

you may also like this video;

Exit mobile version