Site iconSite icon Janayugom Online

മണിപ്പൂരില്‍ സംഘര്‍ഷത്തിന് അയവില്ല; യുവാവിനെ കൊലപ്പെടുത്തി, സ്ത്രീകളും വിദ്യാര്‍ത്ഥികളും തെരുവില്‍

മണിപ്പൂരില്‍ സംഘർഷത്തിന് അയവില്ല. തലസ്ഥാനമായ ഇംഫാലിലും കുക്കി മേഖലകളിലും ഇന്നും അക്രമസംഭവങ്ങള്‍ അരങ്ങേറി. ഇംഫാൽ വെസ്റ്റിൽ കുക്കി വിഭാഗത്തില്‍പ്പെട്ട നാല്പതുകാരനെ മർദിച്ചുകൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കുക്കി ഭൂരിപക്ഷ മേഖലയായ കാങ്പോക്പിയില്‍നിന്നുള്ള വിമുക്ത ഭടനെയാണ് മേയ്തി ഭൂരിപക്ഷ മേഖലയായ ഇംഫാൽ വെസ്റ്റിൽ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തൗബലില്‍ ജില്ലാ കളക്ടറുടെ ഓഫിസിലെ ദേശീയപതാക അഴിച്ചുമാറ്റി മേയ്തി പതാക ഉയര്‍ത്തി. ഇംഫാലില്‍ മേയ്തി വിഭാഗം സംഘടനകളുടെ പ്രതിഷേധത്തിനിടെ രാജ്ഭവനുനേരെ കല്ലേറുണ്ടായി. 

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ പ്രതിഷേധമാര്‍ച്ച് വന്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. ജിരിബാം ജില്ലയില്‍ അടുത്തിടെ നടന്ന ഡ്രോണ്‍ ആക്രമണങ്ങളിലും വെടിവയ്പിലും നിരവധിപേര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് പന്തം കൊളുത്തി പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. അക്രമങ്ങള്‍ തടയുന്നതില്‍ കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ക്കും സൈന്യത്തിനും വീഴ്ച സംഭവിച്ചതായും സംസ്ഥാന പൊലീസ് മേധാവിയെ നീക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. അക്രമങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

ഈ മാസം ഒന്ന് മുതൽ ഇംഫാൽ വെസ്റ്റ്, ബിഷ്ണുപൂർ, ജിരിബാം ജില്ലകളിലെ നാല് വ്യത്യസ്ത സംഘട്ടനങ്ങളിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതോടെയാണ് മണിപ്പൂരിലെ സ്ഥിതിഗതികൾ വീണ്ടും സംഘർഷഭരിതമായത്. കഴിഞ്ഞ വർഷം മേയ് മുതൽ മേയ്തി-കുക്കി സംഘർഷത്തെത്തുടർന്ന് 200 ലധികം പേർ മരിക്കുകയും 60,000‑ത്തിലധികം പേർ പലായനം ചെയ്യുകയും ചെയ്തു. 

Exit mobile version