Site iconSite icon Janayugom Online

പാക് അധീന കശ്മീർ സംഘർഷം; മരണം 12 ആയി

പാക് അധീന കശ്മീരിൽ ഉണ്ടായ സംഘർഷത്തിൽ 12 പേര്‍ മരിച്ചു. സാമ്പത്തിക പരിഷ്കരണം ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെ പൊലീസ് വെടിവെക്കുകയായിരുന്നു. സംഘർഷത്തിൽ മൂന്ന് പൊലീസുകാരും കൊല്ലപ്പെട്ടു. നൂറോളം പേർക്ക് പരിക്കേറ്റതായാണ് വിവരം. സാമ്പത്തിക മേഖലയിലെ സമഗ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് അവാമി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം തുടര്‍ന്നത്.

പാക് അധീന കശ്മീരിനെ പാകിസ്ഥാൻ സർക്കാർ സാമ്പത്തികമായി ഒറ്റപ്പെടുത്തുകയാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു. അഭയാർത്ഥികൾക്കായി സംവരണം ചെയ്ത 12 സീറ്റുകൾ റദ്ദാക്കുക, ഉന്നതർക്കായുള്ള പ്രത്യേക അവകാശങ്ങൾ പിൻവലിക്കുക എന്നീ ആവശ്യങ്ങളും പ്രതിഷേധക്കാർ മുന്നോട്ട് വെച്ചത്. അതേസമയം പ്രതിഷേധം അടിച്ചമർത്താനാണ് സർക്കാറിന്റെ ശ്രമം .

മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നുവെന്ന് ആരോപിച്ച്, ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റി(ജെഎഎസി)യുടെ നേതൃത്വത്തിലാണ് പാക് അധീന കശ്മീരില്‍ പ്രതിഷേധം നടക്കുന്നത്. മാര്‍ക്കറ്റുകളും കടകളും വ്യാപാരസ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നില്ല. തങ്ങളുടെ ജനതയ്ക്ക് കഴിഞ്ഞ 70 കൊല്ലത്തിലേറെയായി നിരാകരിക്കപ്പെട്ടിരിക്കുന്ന മൗലികാവകാശങ്ങള്‍ക്കുവേണ്ടിയാണ് ഈ പോരാട്ടമെന്നും ഒന്നുകില്‍ അവകാശങ്ങള്‍ നല്‍കണമെന്നും അല്ലെങ്കില്‍ ജനങ്ങളുടെ ക്രോധത്തെ നേരിടണമെന്നും ജെഎഎസി നേതാവ് ഷൗക്കത്ത് നവാസ് മിര്‍ പറഞ്ഞു.

Exit mobile version