Site icon Janayugom Online

സംഘര്‍ഷം, പ്രകൃതിദുരന്തം; പലായനം ചെയ്തത് 59.1 ദശലക്ഷം പേർ

സംഘർഷങ്ങളും പ്രകൃതിദുരന്തങ്ങളും മൂലം ദശലക്ഷക്കണക്കിനാളുകള്‍ കഴിഞ്ഞ വർഷം കിടപ്പാടം ഉപേക്ഷിച്ച് പലായനം ചെയ്തു. 2021 ൽ മാത്രം ലോകമെമ്പാടും 59.1 ദശലക്ഷം പേർ കുടിയൊഴിപ്പിക്കപ്പെട്ടതായി ഇന്റേണൽ ഡിസ്പ്ലേസ്മെന്റ് മോണിറ്ററിങ് സെന്ററും (ഐഡിഎംസി) നോർവീജിയൻ അഭയാർത്ഥി കൗൺസിലും (എൻആർസി) സംയുക്തമായി പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

യുദ്ധത്തിൽ തകർന്ന ഉക്രെയ്നിനുള്ളിലെ വൻതോതിലുള്ള കുടിയൊഴിപ്പിക്കൽ ചേരുമ്പോൾ ഈ വർഷം ഈ റെക്കോഡും തകർക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടിലുണ്ട്. 2021 ൽ 38 ദശലക്ഷം ആഭ്യന്തര പലായനമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ പലായനമാണിത്. പ്രകൃതിദുരന്തങ്ങളാണ് ബഹുഭൂരിപക്ഷം കുടിയൊഴിയലിനും കാരണമായത്. കഴിഞ്ഞ വർഷം, സംഘർഷത്തിൽ നിന്നുള്ള പലായനം 14.4 ദശലക്ഷമായി ഉയർന്നു. 2020 ൽ നിന്ന് 50 ശതമാനം വർധനയാണിത്.

ഇക്കാെല്ലം ഫെബ്രുവരി 24 ന് റഷ്യയുടെ അധിനിവേശം ആരംഭിച്ചതുമുതൽ, എട്ട് ദശലക്ഷത്തിലധികം ആളുകൾ ഇതിനകം തന്നെ പലായനം ചെയ്തിട്ടുണ്ട്. കൂടാതെ ഉക്രെയ്‍നില്‍ നിന്ന് മാത്രം അഭയാർത്ഥികളായി പലായനം ചെയ്തത് ആറ് ദശലക്ഷത്തിലധികം പേരാണ്. ഈ സാഹചര്യത്തിൽ 2022 ന്റെ ചിത്രം ഇരുണ്ടതായി തോന്നുന്നുവെന്ന് ഐഡിഎംസി ഡയറക്ടർ അലക്സാന്ദ്ര ബിലാക് മാധ്യമങ്ങളോട് പറഞ്ഞു.

2021 ൽ കണ്ട പലായനങ്ങളുടെ ഞെട്ടിക്കുന്ന കണക്ക് ലോകത്തിന്റെ അവസ്ഥയും സമാധാനം കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമങ്ങളും ദാരുണമാണെന്ന് സൂചിപ്പിക്കുന്നുവെന്ന് എൻആർസി മേധാവി ജാൻ എഗെലാൻഡ് പറഞ്ഞു. മനുഷ്യരുടെ കഷ്ടപ്പാടുകൾ അവസാനിപ്പിക്കാൻ ലോക നേതാക്കളുടെ ചിന്തയിൽ വലിയ മാറ്റം ആവശ്യമാണെന്നും എഗെലാൻഡ് പറഞ്ഞു.

2021 ൽ അഞ്ച് ദശലക്ഷത്തിലധികം പേർ പുറത്തായ എത്യോപ്യയാണ് ഏറ്റവുമധികം കുടിയൊഴിക്കലുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ആഫ്രിക്കന്‍ പ്രദേശം. കോംഗോയിലും അഫ്ഗാനിസ്ഥാനിലും വര്‍ധിച്ച പലായന സംഖ്യകളാണ് രേഖപ്പെടുത്തിയത്. അഫ്ഗാനിൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതും വരൾച്ചയും നിരവധി പേരെ വീടുകൾ ഉപേക്ഷിച്ച് ഓടിപ്പോകാന്‍ നിർബന്ധിതരാക്കി.

അട്ടിമറിയിലൂടെ സൈനിക ഭരണകൂടം അധികാരം പിടിച്ചെടുത്ത മ്യാൻമറിലും കുടിയൊഴിപ്പിക്കപ്പെട്ടവരുടെ എണ്ണം ഉയർന്നതാണ്. സിറിയ, ലിബിയ, ഇറാഖ് എന്നിവിടങ്ങളിൽ സംഘർഷങ്ങൾ വർധിച്ചതിനാൽ, മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലകളിലും മൊത്തം കുടിയിറക്കപ്പെട്ടവരുടെ എണ്ണം ഉയർന്ന നിലയിലാണ്. 11 വർഷത്തിലേറെയായി ആഭ്യന്തരയുദ്ധം തുടരുന്ന സിറിയയിൽ 2021 അവസാനത്തോടെ, 6.7 ദശലക്ഷം പേർ കുടിയൊഴിഞ്ഞപ്പോൾ ഡിആർ കോംഗോയിൽ 5.3 ദശലക്ഷവും കൊളംബിയയിൽ 5.2 ദശലക്ഷവും അഫ്ഗാനിസ്ഥാനിലും യെമനിലും 4.3 ദശലക്ഷവും പിന്നിട്ടു.

2021 ൽ അത്തരം 23.7 ദശലക്ഷം പലായനങ്ങളുണ്ടായി. ചൈന, ഫിലിപ്പീൻസ്, ഇന്ത്യ എന്നീ രാജ്യങ്ങളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചത്. പ്രകൃതിദുരന്ത പലായനങ്ങളില്‍ 70 ശതമാനം ഈ രാജ്യങ്ങളിലായിരുന്നു. അവയിൽ 94 ശതമാനവും ചുഴലിക്കാറ്റുകൾ, മൺസൂൺ മഴ, വെള്ളപ്പൊക്കം, വരൾച്ച എന്നിവ പോലെയുള്ള ദുരന്തങ്ങൾ മൂലമാണ്. കാലാവസ്ഥാ വ്യതിയാനം ഇത്തരം ദുരിതങ്ങളുടെ തീവ്രതയും ആവൃത്തിയും വർധിപ്പിക്കുന്നതായി വിദഗ്ധർ പറയുന്നു.

Eng­lish summary;Conflict, nat­ur­al dis­as­ter; 59.1 mil­lion peo­ple fled

You may also like this video;

Exit mobile version