Site iconSite icon Janayugom Online

യുഎസുമായുള്ള സംഘര്‍ഷം: റഷ്യ,ചൈന,ഇറാന്‍ രാജ്യങ്ങളുടെ സൈനിക സഹായം തേടി വെനസ്വേല

അമേരിക്കയുമായുള്ള സംഘര്‍ഷം തുടരുന്നതിനിടയില്‍ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി റഷ്യ, ചൈന, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് വെനസ്വേല സൈനിക സഹായം തേടിയെന്ന് വാഷിംങ് ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട്. പ്രതിരോധ റഡാറുകള്‍, മിസൈലുകള്‍,വിമാന അറ്റകുറ്റപണികള്‍ എന്നിവയ്ക്കായി സഹായം തേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ .യുഎസുമായുള്ള സംഘര്‍ഷം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വെനസ്വലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ ചൈനീസ് പ്രസിഡന്റ് ഷിജിന്‍പിങിന് റഡാര്‍ ഡിക്ടറ്ററുകള്‍ ആവശ്യപ്പെട്ട് കത്തയച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

1000 കിലോമീറ്റർ വരെ സഞ്ചരിക്കുന്ന റഡാർ ജാമിങ് ഉപകരണങ്ങളും ഡ്രോണുകളും നൽകണമെന്ന് ഇറാനോടും വെനസ്വേല ആവശ്യപ്പെട്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.വെനസ്വേല മുമ്പ് വാങ്ങിയ Su-30MK2 യുദ്ധവിമാനങ്ങളുടെയും റാഡർ സംവിധാനങ്ങളുടെയും അറ്റകുറ്റപ്പണികൾക്ക് സഹായം ആവശ്യപ്പെട്ട് കഴിഞ്ഞ മാസം റഷ്യൻ പ്രസിഡന്റ് ബ്ലാദിമിര്‍ പുടിന്‍ വെനസ്വേലൻ ഗതാഗത മന്ത്രി റാമോൺ സെലെസ്റ്റിനോ വെലാസ്‌ക്വസ് കത്ത് നൽകിയതായുള്ള സൂചനകളും വാഷിങ്ടൺ പോസ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നു. അതേസമയം വെനസ്വേലയുമായി മെയ് മാസത്തിൽ ഒപ്പുവച്ച പങ്കാളിത്ത ഉടമ്പടി കഴിഞ്ഞ ദിവസം റഷ്യ അംഗീകരിച്ചിരുന്നു.

വെനിസ്വേലയുടെ ദേശീയ പരമാധികാരത്തെ സംരക്ഷിക്കുന്നതിനെ പിന്തുണയ്ക്കുന്നു. ഭീഷണി എവിടെ നിന്ന് വന്നാലും അവയെ മറികടക്കാൻ സഹായിക്കും,റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖാരോവ പറഞ്ഞു.നേരത്തെ വെനസ്വേലയിൽ രഹസ്യമായ ആക്രമണങ്ങൾ നടത്താൻ സെൻട്രൽ ഇന്റലിജൻസ് ഏജൻസിക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അനുമതി നൽകിയിരുന്നു. വെനസ്വേലയിൽ മയക്കുമരുന്ന് സംഘങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുകയെന്നും ട്രംപ് പറഞ്ഞിരുന്നു.യുഎസിലേക്ക് മയക്കുമരുന്ന് കടത്താൻ മഡുറോയുടെ നേതൃത്വത്തിൽ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നവർക്ക് ഒരു പാരിതോഷികം നൽകുമെന്നും ട്രംപ് പറഞ്ഞിരുന്നു.എന്നാൽ ആരോപണങ്ങൾ മഡുറോ നിഷേധിച്ചിരുന്നു. ട്രംപ് കെട്ടിച്ചമക്കുന്ന ആരോപണങ്ങളാണിതെന്നും മഡുറോ പറഞ്ഞിരുന്നു.

Exit mobile version