Site icon Janayugom Online

യുപിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക്

അലിഗഡില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സല്‍മാന്‍ ഇംതിയാസിന് ജില്ലയില്‍ തങ്ങുന്നതിനുള്ള അനുമതി വിലക്കി ജില്ലാ ഭരണകൂടം. ഇത് സംബന്ധിച്ച ഉത്തരവ് അധികൃതര്‍ സല്‍മാന്റെ വീടിനുമുന്നില്‍ പതിപ്പിച്ചു. വ്യാഴാഴ്ചയാണ് സല്‍മാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

നഗരത്തിലെ ക്രമസമാധാനത്തിന് ഭീഷണിയായതിനാൽ ഗുണ്ടാ ആക്ട് പ്രകാരം കേസെടുത്തതിന്റെ അടിസ്ഥാനത്തിലാണ് നിരോധനം ഏർപ്പെടുത്തിയതെന്നാണ് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചത്. അലിഗഡ് മുസ്‍ലീം സർവകലാശാലയിലെ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ സര്‍വകാലശാല സ്റ്റുഡന്റ്സ് യൂണിയൻ മുൻ പ്രസിഡന്റായ സല്‍മാന് 2020 മാർച്ചിലും ജില്ലയില്‍ പ്രവേശനം വിലക്കിക്കൊണ്ട് ഭരണകൂടം ഉത്തരവിറക്കിയിരുന്നു. 

ഉത്തരവിനെതിരെ ജില്ലാ ഭരണകൂടത്തിന് അപേക്ഷ നല്‍കിയിരുന്നതായും ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ലെന്നും സല്‍മാന്‍ പറഞ്ഞു. ഹരിദ്വാർ വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം ആദ്യം സല്‍മാന്‍ രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു.
eng­lish summary;Congress can­di­date barred from enter­ing district
you may also like this video;

Exit mobile version