Site iconSite icon Janayugom Online

കോണ്‍ഗ്രസിലെ ചേരിപ്പോര്: വാര്‍ത്ത ചോര്‍ത്തുന്നവരെ കണ്ടെത്താന്‍ നിര്‍ദേശം

സംസ്ഥാനത്ത് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മിലുള്ള പോര് രൂക്ഷമായതോടെ ഇടപെട്ട് ഹൈക്കമാന്‍ഡ്. അസ്വസ്ഥജനകമായ കാര്യങ്ങളാണ് സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ നടക്കുന്നതെന്നാണ് ഹൈക്കമാന്‍ഡ് ചൂണ്ടിക്കാട്ടുന്നത്. പാര്‍ട്ടിയിലെ രഹസ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് പങ്കുവയ്ക്കുന്നുവെന്നും ആരാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തണമെന്നും കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി കെപിസിസിക്ക് നിര്‍ദേശം നല്‍കി.

സംസ്ഥാനത്ത് കുറച്ചുനാളുകളായി ഇത്തരത്തിലുള്ള മാധ്യമവാർത്തകൾ പാർട്ടിക്ക് ​ഗുണകരമല്ലാത്ത രീതിയിൽ പുറത്തുവരുന്നു. പാർട്ടിക്ക് അകത്തുള്ള രഹസ്യമായ ചർച്ചകൾ പോലും മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുക്കുന്നത് വഴിയാണിത്. ഇത്തരം നേതാക്കൾ ആരെന്ന് കണ്ടെത്തണം. അവർക്കെതിരെ എഐസിസി നടപടി എടുക്കും. അതുകൊണ്ട് അത്തരത്തിലുള്ള നേതാക്കൾ ആരെന്ന് കണ്ടെത്തി ഉടനടി തന്നെ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കെപിസിസി അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. 

വയനാട് നടന്ന ക്യാമ്പില്‍ രൂപീകരിച്ച മിഷൻ 2025മായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസില്‍ ചേരിപ്പോര് രൂക്ഷമായത്. പ്രതിപക്ഷ നേതാവ് സമാന്തര സംഘടനാപ്രവര്‍ത്തനം നടത്തുകയാണെന്നും സൂപ്പര്‍ പ്രസിഡന്റ് ചമയുകയാണെന്നുമുള്‍പ്പെടെ കെപിസിസി ഭാരവാഹി യോഗത്തില്‍ നേതാക്കള്‍ തുറന്നടിച്ചിരുന്നു. തനിക്കെതിരെയുള്ള വാര്‍ത്തകള്‍ ചോര്‍ത്തിയതില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും അതൃപ്തിയിലാണ്. കെപിസിസിയുടെ പരിപാടികളില്‍ പങ്കെടുക്കില്ലെന്ന നിലപാടിലേക്കുള്‍പ്പെടെ പോകുമെന്ന് വി ഡി സതീശന്‍ അറിയിച്ചതോടെയാണ് ഹൈക്കമാന്‍ഡ് വിഷയത്തില്‍ ഇടപെട്ടത്. 

Eng­lish Sum­ma­ry: Con­gress: Instruc­tions to find those who are leak­ing news

You may also like this video

Exit mobile version