Site icon Janayugom Online

തൃക്കാക്കരയിൽ സുധാകരനും സതീശനും അഗ്നിപരീക്ഷ

VDS KS

തൃക്കാക്കരയിൽ എ ഗ്രൂപ്പിൽ നിന്ന് സീറ്റ് ഏറ്റെടുക്കാനുള്ള കെ സുധാകരന്റെയും വിഡി സതീശന്റെയും നീക്കത്തിനെതിരെ പ്രതിഷേധം ഉയരുന്നു.

എന്നാൽ തങ്ങൾ ചുമതല ഏറ്റെടുത്ത ശേഷം നടക്കുന്ന ആദ്യ പ്രധാന തെരഞ്ഞെടുപ്പെന്നത് ഇരുനേതാക്കളുടെയും കഴിവുകൂടി വിലയിരുത്തപ്പെടുന്ന തെരഞ്ഞെടുപ്പാക്കി മാറ്റാനുള്ള നീക്കത്തിനെതിരെയുള്ള മുൻകൂർ നീക്കമായും ഇതിനെ കാണുന്നവരുണ്ട്. കഴിഞ്ഞ തവണ പിടി ക്ക് സീറ്റ് കിട്ടിയത് സുധീരന്റെ കടുംപിടുത്തത്തിലാണ്. ഇത്തവണ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉൾപ്പെടുന്ന മുതിർന്ന നേതാക്കൾക്കുള്ള അതൃപ്തി തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് സൂചന. ഈ ഘടകങ്ങളെല്ലാം മണ്ഡലത്തിൽ എൽഡിഎഫിന് പ്രതീക്ഷ നൽകുന്നുണ്ട്.

മണ്ഡല രൂപീകരണത്തിന് ശേഷം നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും കോൺഗ്രസിനെ മാത്രം വിജയിപ്പിച്ച മണ്ഡലമാണ് തൃക്കാക്കര. അതുകൊണ്ട് തന്നെ തങ്ങളുടെ കോട്ടയെന്നാണ് യുഡിഎഫുകാർ മണ്ഡലത്തെ വിശേഷിപ്പിക്കുന്നത്. 2011ൽ ആദ്യം നടന്ന തെരഞ്ഞെടുപ്പിൽ ബെന്നി ബഹനാന്ന് 22,046 വോട്ടുകളുടെ ഭൂരിപക്ഷം നൽകിയായിരുന്നു തൃക്കാക്കര നിയമസഭയിലേക്ക് അയച്ചത്. പിന്നീട് 2016ലും 2021ലും പി ടി തോമസിനെയും മണ്ഡലം തെരഞ്ഞെടുത്തു. 2016ൽ 11,966 വോട്ടുകളുടെയും 2021ൽ 14,329 വോട്ടുകളുടെയും ഭൂരിപക്ഷമാണ് മണ്ഡലത്തിൽ നിന്ന് പി ടി തോമസിന് ലഭിച്ചത്.

കോൺഗ്രസിനും യുഡിഎഫിനും ആധിപത്യം ഉള്ള മണ്ഡലമാണെങ്കിലും പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പ് മുതൽ മുൻ നേതൃത്വവും പുതിയ നേതൃത്വവും തമ്മിൽ ആരംഭിച്ച അഭിപ്രായ ഭിന്നതകൾ പരിഹരിക്കാൻ ആയില്ലെങ്കിൽ കോൺഗ്രസിന് വരുന്ന ഉപതെരഞ്ഞെടുപ്പ് അത്ര എളുപ്പമായിരിക്കില്ല.

നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെയായിരുന്നു സംസ്ഥാനത്ത് കെ സുധാകരനും, വിഡി സതീശനും പാർട്ടി നേതൃത്വത്തിലേക്ക് എത്തിയത്. തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സ്ഥാനാർഥി നിർണയത്തിലുൾപ്പെടെ മുതിർന്ന നേതാക്കളെ തൃപ്തിപ്പെടുത്താൻ കെപിസിസിയ്ക്ക് കഴിഞ്ഞില്ലെങ്കിൽ അത് തിരിച്ചടിയായി മാറിയേക്കും. നിലവിൽ എ ഗ്രൂപ്പിന് സീറ്റ് കിട്ടുമെന്ന ശുഭാപ്തി വിശ്വാസമാണുള്ളത്. എന്നാൽ വനിത, യുവജന പ്രാതിനിധ്യത്തിന്റെ പേരിൽ അപ്രതീക്ഷിത സ്ഥാനാർത്ഥികൾ വന്നാൽ നിലവിലെ സാഹചര്യത്തിൽ മിണ്ടാൻ കഴിയില്ലെന്ന കാര്യം ഗ്രൂപ്പ് മാനേജർമാർക്ക് ആശങ്ക ഉയർത്തുന്നുണ്ട്.

Eng­lish Sum­ma­ry: con­gress move for seat in Thrikkakkara

You may like this video also

Exit mobile version