Site icon Janayugom Online

കോൺഗ്രസിന്റെ കോടികളുടെ കോഴ വാഗ്ദാനം; വെളിപ്പെടുത്തി സെബാസ്റ്റ്യൻ പോൾ

ആണവകരാറിന്റെ പേരില്‍ യുപിഎ സര്‍ക്കാരിനെതിരെ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെടുത്താന്‍ സ്വതന്ത്ര എംപിയായ തനിക്ക് കോടികളുടെ കോഴ വാഗ്ദാനം ചെയ്‌തെന്നാണ് സെബാസ്റ്റിയന്‍ പോളിന്റെ വെളിപ്പെടുത്തല്‍. എന്റെ കാലം എന്റെ ലോകം എന്ന ആത്മകഥാ രൂപത്തിലുള്ള പുസ്തകത്തിലാണ് ഇപ്പോള്‍ അദ്ദേഹം വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.അവിശ്വാസ പ്രമേയത്തില്‍ യുപിഎ സര്‍ക്കാരിന് ഭൂരിപക്ഷം ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം പ്രണബ് മുഖര്‍ജിയാണ് ഏറ്റെടുത്തത്.

ഭൂരിപക്ഷം ഉറപ്പിക്കുകയെന്ന് പറഞ്ഞാല്‍ കുറേ എംപിമാരെ ചാക്കിലാക്കുക എന്നാണ് അര്‍ത്ഥം. ഒരു ദിവസം പ്രത്യേകിച്ച് പരിപാടികളൊന്നുമില്ലാതെ നമ്പര്‍ 20, ആര്‍ പി റോഡില്‍ തനിച്ചിരിക്കുമ്പോഴാണ് രണ്ട് പേര്‍ ‘ചാക്കു‘മായി വന്നത്. പ്രണബിന്റെ നിര്‍ദ്ദേശപ്രകാരമാണ് അവര്‍ തന്നെ കാണാന്‍ വന്നതെന്ന് വിശദീകരിച്ചിരുന്നു. സ്വതന്ത്ര എംപിയെന്ന നിലയില്‍ വിപ്പ് ലംഘനം ഉണ്ടാവാത്തതിനാല്‍ ഞാന്‍ സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യണമെന്നും അത് പറ്റില്ലെങ്കില്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. രണ്ടിനും പ്രതിഫലമുണ്ട്. ചോദ്യക്കോഴയില്‍ എംപിമാരെ കുടുക്കിയതിനാല്‍ എത്രയെന്ന് ചോദിക്കാതെ ആ സംഭാഷണം അവിടെ അവസാനിച്ചെന്ന് സെബാസ്റ്റിയന്‍ പോള്‍ പറഞ്ഞു. 

പിറ്റേ ദിവസം വയലാര്‍ രവിയെ കണ്ടപ്പോഴാണ് അത് സ്റ്റിംഗ് ഓപ്പറേഷന്‍ അല്ലെന്ന് മനസിലായത്. പ്രണബിന്റെ ലിസ്റ്റില്‍ നിന്ന് തന്റെ പേര് നീക്കം ചെയ്യിച്ചതായി എന്ന അറിയാവുന്ന രവി പറഞ്ഞു. അന്ന് വയലാര്‍ രവി പാര്‍ലമെന്ററികാര്യ മന്ത്രിയായിരുന്നു. അന്ന് അവിടെ എത്തിയ പ്രണബിന്റെ ദൂതര്‍ കോടികള്‍ എന്ന് പറഞ്ഞതായാണ് എന്റെ ഓര്‍മ്മ- സെബാസ്റ്റിയന്‍ പോള്‍ പുസ്തകത്തില്‍ വ്യക്തമാക്കി.
eng­lish summary;Congress promis­es crores of rupees Revealed by Sebas­t­ian Paul
you may also like this video;

Exit mobile version