Site icon Janayugom Online

കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് കോണ്‍ഗ്രസ്

കര്‍ഷകരുടെ പ്രശ്നങ്ങളില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വേണമെന്ന് കോണ്‍ഗ്രസ്. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ് കർഷകരുടെ പ്രധാന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വിഷയം ചർച്ച ചെയ്യാൻ സംസ്ഥാന നിയമസഭയുടെ സമാനമായ സമ്മേളനം വിളിക്കണമെന്ന് പഞ്ചാബ് സര്‍ക്കാരിനോടും ആവശ്യപ്പെട്ടു.

പഞ്ചാബ്-ഹരിയാന അതിർത്തിയിലെ ഖനൗരിയിൽ ബുധനാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ ഒരു കർഷകൻ കൊല്ലപ്പെടുകയും 12 ഓളം പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രതിഷേധിച്ച ചില കർഷകർ ബാരിക്കേഡുകൾക്ക് തകര്‍ത്തു മുന്നോട്ട് പോകുവാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. സംഗ്രൂർ‑ജിന്ദ് അതിർത്തിയിലെ ഖനൗരിയിൽ ബട്ടിൻഡ ജില്ലയിൽ നിന്നുള്ള ശുഭ്‌കരൺ സിംഗ് (21) ആണ് മരിച്ചത്. എക്‌സിൽ ഹിന്ദിയിൽ എഴുതിയ പോസ്റ്റിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു,

കർഷകരാണ് നമ്മുടെ രാജ്യത്തിന്റെ നട്ടെല്ല്. ഹരിതവിപ്ലവവും ധവളവിപ്ലവവും കൊണ്ടുവരാൻ കഴിഞ്ഞത് അന്നദാതാക്കളുടെകരുത്തിൽ മാത്രമാണ്. അവരുടെ കഠിനാധ്വാനം കൊണ്ടാണ് ഇന്ത്യ കാർഷിക മേഖലയിൽ സ്വയം പര്യാപ്തത നേടിയത്. അതേ കർഷകർ എംഎസ്പിയുടെ ഗ്യാരണ്ടി ആവശ്യപ്പെടുമ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോഡി അവർക്ക് ബുള്ളറ്റിന്റെ ഗ്യാരണ്ടി നൽകുന്നു. കർഷകർക്ക് നേരെ കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുന്നതും വെടിയുതിർത്തതും അനീതിയുടെ പാരമ്യമാണ്. അവർ അന്നദാതാക്കളെ’ അപമാനിക്കുകയാണെന്ന് ജയറാം രമേശ് പറഞ്ഞു. യുവാക്കൾ തൊഴിൽ ആവശ്യപ്പെട്ടപ്പോൾ വടികൊണ്ട് മർദിച്ചതിന് സമാനമായ ചിലത് യുവാക്കളുടെ കാര്യത്തിലും നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അഗ്നിപഥ് പോലുള്ള പദ്ധതികൾ അവരുടെ ഭാവി നശിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ ഇപ്പോൾ കഴിഞ്ഞ 10 വർഷത്തെ അനീതിയുടെ അവസാനം അടുത്തിരിക്കുന്നു. അഞ്ച് നീതി അജണ്ടയിലെ രണ്ട് പ്രധാന സ്തംഭങ്ങളായ കർഷക നീതിയും യുവജന നീതിയും വഴി അവർക്ക് നീതി ലഭിക്കാനുള്ള അവകാശം നൽകാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും ജയരാം രമേശ് വ്യക്തമാക്കി.

എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അഖിലേന്ത്യാ കിസാൻ കോൺഗ്രസ് ചെയർമാൻ സുഖ്പാൽ സിംഗ് ഖൈറ, കർഷകർക്ക് നേരെ ഹരിയാന സർക്കാർ നടത്തുന്ന ക്രൂരമായ ബലപ്രയോഗത്തെ അപലപിച്ചു. സ്വന്തം പ്രദേശത്ത് ഒരു കർഷകൻ കൊല്ലപ്പെട്ട സംഭവത്തിൽ പഞ്ചാബ് സർക്കാർ ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ഖൈറ ചോദിച്ചു. ഹരിയാന പോലീസ് പഞ്ചാബ് അതിർത്തികൾ ലംഘിക്കുകയാണെന്നും പഞ്ചാബിലെ കർഷകർക്ക് നേരെ കണ്ണീർ വാതകവും റബ്ബർ പാലറ്റുകളും ഉപയോഗിച്ച് ഷെല്ലാക്രമണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു

പ്രതിഷേധം ആരംഭിച്ച ഫെബ്രുവരി 12 മുതൽ ഇതുവരെ 200 ഓളം കർഷകർക്ക് പരിക്കേറ്റതായി അദ്ദേഹം അവകാശപ്പെട്ടു. ഹരിയാന മുഖ്യമന്ത്രി എം എൽ ഖട്ടറും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാനും ചേർന്ന് കർഷകർക്കെതിരെ നടത്തിയ സംയുക്ത പ്രവർത്തനമാണെന്ന് കിസാൻ കോൺഗ്രസ് ചെയർമാൻ ആരോപിച്ചു. ഒരു കര്‍ഷകന്റെ മരണത്തിന് പുറമേ, ചില കർഷകരെ കാണാതാവുകയോ ഹരിയാന പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയോ ചെയ്തതായി ഖൈറ അവകാശപ്പെട്ടു.

Eng­lish Summary:
Con­gress should call a spe­cial ses­sion of Par­lia­ment to dis­cuss farm­ers’ problems

You may also like this video:

Exit mobile version