Site iconSite icon Janayugom Online

കോണ്‍ഗ്രസിന് വീണ്ടുംതിരിച്ചടി; മുതിര്‍ന്ന നേതാവ് സുനില്‍ജഖാര്‍ രാജിവച്ചു

കോണ്‍ഗ്രസ് പ്രവര്‍ത്തനം സജീവമാക്കുന്നതിന്‍റെ ഭാഗമായുള്ള ചര്‍ച്ചകള്‍ രാജസ്ഥാനിലെ ഉദയ്പൂരില്‍ നടക്കുന്ന ശിന്തന്‍ശിബിര്‍ നടക്കുമ്പോള്‍ തന്നെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പഞ്ചാബ് പിസിസി മുന്‍ അധ്യക്ഷനുമായിരുന്ന സുനില്‍ ജഖാര്‍ രാജിവച്ചു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അച്ചടക്ക നടപടിക്ക് സാധ്യത നിലനില്‍ക്കെയാണ് രാജി പ്രഖ്യാപിച്ചത്. 

ഇദ്ദേഹത്തിന് കോണ്‍ഗ്രസ് നേതൃത്വം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. പഞ്ചാബില്‍ നിരവധി അണികളുള്ള സുനില്‍ ജഖാറിന്റെ രാജി കോണ്‍ഗ്രസില്‍ വരുംദിവസങ്ങളില്‍ വലിയ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.വളരെ വ്യത്യസ്തമായ രീതിയിലായിരുന്നു സുനില്‍ ജഖാറിന്റെ രാജി പ്രഖ്യാപനം. മന്‍കി ബാത്ത് എന്ന പേരില്‍ എഫ്ബി ലൈവിലെത്തിയാണ് രാജി പ്രഖ്യാപിച്ചത്. ഗുഡ് ബൈ, ഗുഡ് ബൈ കോണ്‍ഗ്രസ് എന്നാണ് അദ്ദേഹം പറഞ്ഞത്. മൂന്ന് തവണ എംഎല്‍എ ആയിട്ടുണ്ട്.

ഒരു തവണ എംപിയും. ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് കോണ്‍ഗ്രസ് ചിഹ്നങ്ങളും പേരും മാറ്റിയിരുന്നു. പാര്‍ട്ടി പതാക മാറ്റി ദേശീയ പതാക അദ്ദേഹം ട്വിറ്റര്‍ ബയോയില്‍ ഉള്‍പ്പെടുത്തിയതും ചര്‍ച്ചയായിരുന്നു.അടുത്തിടെ നടന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയമായി തോറ്റിരുന്നു. ചില നേതാക്കള്‍ക്കെതിരെ സുനില്‍ ജഖാര്‍ പ്രവര്‍ത്തിച്ചു എന്നാണ് പാര്‍ട്ടിയുടെ കണ്ടെത്തല്‍. കോണ്‍ഗ്രസ് അച്ചടക്ക സമിതിയുടെ നിര്‍ദേശ പ്രകാരം ഇദ്ദേഹത്തിന് നോട്ടീസ് നല്‍കുകയും എല്ലാ പദവികളില്‍ നിന്ന് നീക്കുകയും ചെയ്തു. ഇത് തന്നെ ഞെട്ടിച്ചുവെന്ന് സുനില്‍ ജഖാര്‍ പറയുന്നു.

തുടര്‍ന്നാണ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അംബിക സോണി എംപിയുടെ ചില പരാമര്‍ശങ്ങള്‍ക്കെതിരെയും സുനില്‍ ജഖാര്‍ രംഗത്തുവന്നിരുന്നു. കോണ്‍ഗ്രസിന്റെ ദേശീയ തലത്തിലുള്ള എല്ലാ നേതാക്കളും പങ്കെടുക്കുന്ന ചിന്തന്‍ ശിബിരം പരിഹാസ്യമായ പരിപാടിയാണെന്നും സുനില്‍ ജഖാര്‍ പറഞ്ഞു. രാജസ്ഥാനില്‍ ഉദയ്പൂരില്‍ നടക്കുന്ന ചിന്തന്‍ ശിബിരത്തില്‍ എല്ലാ സംസ്ഥാനങ്ങളിലെയും മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്.

ഇതിനെതിരെ സുനില്‍ ജഖാര്‍ നടത്തിയ പ്രതികരണം നേതാക്കളുടെ അതൃപ്തിക്ക് കാരണമായി. പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ചരഞ്ജിത് ചന്നിക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്ന സുനില്‍ ജഖാര്‍.അടുത്തിടെ ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കളാണ് രാജിവയ്ക്കുന്നത്. 2024 ലക്ഷ്യമിട്ട് പുതിയ തുടക്കത്തിന് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.

ഇതിന്റെ ഭാഗമാണ് ചിന്തന്‍ ശിബിരം. ബിജെപിയെ പരാജയപ്പെടുത്താനുള്ള തന്ത്രങ്ങളും പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നിര്‍ദേശങ്ങളും ചിന്തന്‍ ശിബരത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2003ല്‍ സമാനമായ ചിന്തന്‍ ശിബിരം കോണ്‍ഗ്രസിന് കരുത്തുപകര്‍ന്നിരുന്നു. പിന്നീട് നടന്ന രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് ജയിച്ചു. 2014ലാണ് ബിജെപി അധികാരം പിടിച്ചത്. ശേഷം നടന്ന ഒരു തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് തിളങ്ങാനായില്ല. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ സോണിയ ഗാന്ധി ആരായുന്നതിനിടെയാണ് നേതാക്കളുടെ രാജി.

Eng­lish Sum­ma­ry: Con­gress strikes back; Senior leader Sunil Jha has resigned

You may also like this video:

Exit mobile version