Site iconSite icon Janayugom Online

ഹിമാചല്‍പ്രദേശിലും കോണ്‍ഗ്രസിന് തിരിച്ചടി; നിരവധി നേതാക്കളും പ്രവര്‍ത്തകരും ആംആദ്മിയിലേക്ക്

ഡല്‍ഹിക്ക് പുറമേ പഞ്ചാബിലും ഭണത്തിലെത്തിയ സഹാചര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് ആം ആദ്മി. ഈ വർഷം അവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹിമാചൽ പ്രദേശിൽ വേരുറപ്പിക്കാനുള്ള തന്ത്രങ്ങൾക്ക് പാർട്ടി ഇതിനോടകം തന്നെ തുടക്കം കുറിച്ച് കഴിഞ്ഞു.

ഇപ്പോഴിതാ ആം ആദ്മിയുടെ പ്രതീക്ഷകൾ ഉയർത്തി സംസ്ഥാനത്ത് നിന്നുള്ള നിരവധി നേതാക്കൾ പാർട്ടിയിൽ ചേർന്നിരിക്കുകയാണ്. കോൺഗ്രസിൽ നിന്നുൾപ്പെടെയുള്ള നേതാക്കളാണ് ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി ദേശീയ കൺവീനറുമായ അരവിന്ദ് കെജരിവാളിന്റെ സാന്നിധ്യത്തിൽ പാർട്ടിയിൽ ചേർന്നത്.ഗ്രാമീൺ കംഗർ, എം എൻ ആർ ഇ ജി എ വർക്കേഴ്സ് ഓർഗനൈസേഷൻ പ്രസിഡന്റ് സന്ത് റാം, സർക്കാഘട്ട് അസംബ്ലി മണ്ഡലത്തിൽ നിന്നുള്ള ജില്ലാ പരിഷത്ത് അംഗം മുനീഷ് ശർമ, കോൺഗ്രസ് ജില്ലാ പരിഷത്ത് അംഗവും മുൻ പഞ്ചായത്ത് തലവനുമായ നിർമൽ പാണ്ഡെ തുടങ്ങി 37 ഓളം പേരാണ് ആം ആദ്മിയിൽ ചേർന്നത്.

ദില്ലിയിലെ അഴിമതി രഹിത ഭരണമാണ് നേതാക്കളെ പാർട്ടിയിലേക്ക് ആകർഷിച്ചതെന്ന് കെജരിവാൾ പറഞ്ഞു. രാജ്യത്തെ ജനങ്ങൾ പഴയ രീതിയിലുള്ള അഴിമതി നിറഞ്ഞ രാഷ്ട്രീയത്തിൽ മടുത്തിരിക്കുകയാണെന്നും കെജരിവാൾ പ്രതികരിച്ചു. രാജ്യത്തിന് മികച്ച ഭാവി സമ്മാനിക്കാൻ കഴിയുന്ന ബദൽ രാഷ്ട്രീയമാണ് ജനം തേടുന്നത്.ഡൽഹിയിലെ തന്റെ സർക്കാർ കഴിഞ്ഞ ഏഴ് വർഷമായി തികഞ്ഞ ആത്മാർത്ഥതയോടെയാണ് പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രി ഭഗവന്ത് മാന്റെ നേതൃത്വത്തിൽ പഞ്ചാബിൽ തന്റെ പാർട്ടി സർക്കാർ രൂപീകരിച്ചത് മുതൽ വലിയ അഴിച്ചുപണികൾ സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്.

ഹിമാചൽ പ്രദേശിലെ ജനങ്ങളും ആം ആദ്മിയിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കുന്നുണ്ട്. അവരുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ ഞങ്ങൾ ശ്രമിക്കും, കെജരിവാൾ പറഞ്ഞു. ബി ജെ പിയാണ് നിലവിൽ ഹിമാചൽ പ്രദേശ് ഭരിക്കുന്നത്. സംസ്ഥാനത്ത് ആകെ 68 സീറ്റുകളാണ് ഉള്ളത്. മുഴുവൻ സീറ്റിലും തങ്ങൾ മത്സരിക്കുമെന്ന് ആം ആദ്മി പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസും ബി ജെ പിയും മാറി മാറി ഭരിക്കുന്ന സംസ്ഥാനത്ത് അഴിമതി രഹിത ഭരണം എന്ന കാർഡ് ഇറക്കി ഭരണം പിടിക്കാനുള്ള നീക്കങ്ങളാണ് ആം ആദ്മി നടത്തുന്നത്. 

ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ ബി ജെ പി നേരിട്ട കനത്ത തിരിച്ചടി ഭരണ വിരുദ്ധ വികാരത്തിന്റെ തെളിവെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല മികച്ചൊരു മുഖ്യമന്ത്രി മുഖം ഉയർത്തിക്കാട്ടാൻ ബി ജെ പിക്ക് ഇല്ലെന്നും ആം ആദ്മി പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. കോൺഗ്രസിനെ സംബന്ധിച്ചും ശക്തനായൊരു നേതാവിന്റെ അഭാവം പാർട്ടി നേരിടുന്നുണ്ട്. മുൻ മുഖ്യമന്ത്രിയായ വിർഭദ്രസിംഗിന്റ മരണത്തോടെ പാർട്ടിയെ നയിക്കാൻ ആര് എന്ന ചോദ്യം കോൺഗ്രസ് ക്യാമ്പിനും പ്രതിസന്ധിയാണ്. . നേരത്തേ ഉത്തരാഖണ്ഡിൽ മികച്ച നേതാവിനെ ഉയർത്തിക്കാട്ടാൻ സാധിക്കാതിരുന്നതാണ് തിരിച്ചടിക്ക് കാരണമായതെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. 

ഈ സാഹചര്യത്തിൽ കോൺഗ്രസിൽ നിന്നും ബി ജെ പിയിൽ നിന്നും പ്രമുഖരെ എത്തിച്ച് തിരഞ്ഞെടുപ്പിനെ നേടാനുള്ള നീക്കങ്ങളാണ് ആം ആദ്മി സംസ്ഥാനത്ത് നടത്തുന്നത്. അതേസമയം മെയ്-ജൂൺ മാസങ്ങളിലായി നടക്കുന്ന ഷിംല മുനിസിപ്പൽ തെരഞ്ഞെടുപ്പാണ് ആം ആദ്മിയുടെ അടുത്ത ലക്ഷ്യം. വലിയ മുന്നേറ്റം കാഴ്ച വെക്കാൻ സാധിച്ചാൽ നിയമസഭ തിരഞ്ഞെടുപ്പിന് കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമാകുമെന്ന് നേതൃത്വം കരുതുന്നുണ്ട്. ബിജെപിക്ക് ബദല്‍ കോണ്‍ഗ്രസല്ലെന്നു തെളിഞ്ഞതിന്‍റെ ഏറ്വും വലിയ ഉദാഹരണമാണ് പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി അധികാരത്തില്‍ എത്തിയിരിക്കുന്നത്.

Eng­lish Summary:Congress suf­fers set­back in Himachal Pradesh too; Many lead­ers and activists joined the Aam Aad­mi Party

You may also like this video:

Exit mobile version