Site iconSite icon Janayugom Online

സെബി ചെയര്‍പേഴ്സൺ മാധവി ബൂച്ചിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക്

പ്രമുഖ യുഎസ് ഷോര്‍ട്ട്സെല്ലറായ ഹിന്‍ഡന്‍ബര്‍ഗിന്റെ സെബി ചെയര്‍പേഴ്സണ് എതിരായ വെളിപ്പെടുത്തലില്‍ പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്. പാര്‍ട്ടി പ്രഡിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ രാജ്യവ്യാപക പ്രക്ഷോഭത്തിനാണ് പാര്‍ട്ടി നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. ഈ മാസം 22നാണ പ്രക്ഷോഭ പരിപാടി നടക്കുക. സെബി ചെയർപേഴ്‌സൺ മാധബി ബുച്ചിന്റെ രാജി ആവശ്യപ്പെട്ടാണ് സമരം.

അന്ന് നടക്കുന്ന പ്രതിഷേധത്തിൽ സംസ്ഥാനങ്ങളിൽ ഇഡി ഓഫീസുകളിലേക്കുള്ള മാർച്ചുകൾ കൂടി ഉൾപ്പെടും എന്നാണ് അറിയിച്ചിരിക്കുന്നത്. അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ആസ്ഥാനത്ത് നടന്ന ജനറൽ സെക്രട്ടറിമാർ, ഭാരവാഹികൾ, പിസിസി പ്രസിഡന്റുമാർ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജയറാം രമേശാണ് ഇക്കാര്യം അറിയിച്ചത്.രാജ്യത്ത് ഇപ്പോൾ നടക്കുന്ന ഏറ്റവും വലിയ അഴിമതികളിലൊന്നായ ഹിൻഡൻബർഗ് വെളിപ്പെടുത്തലുകൾ, അദാനി, സെബി എന്നിവയുമായി ബന്ധപ്പെട്ട അഴിമതിയെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്‌തു ജയറാം രമേശ് മാധ്യമങ്ങളോട് പറഞ്ഞു. അദാനിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രക്ഷോഭം നടത്താൻ പാർട്ടി നേതൃത്വം ഐകകണ്‌ഠേന തീരുമാനിച്ചതായി അദ്ദേഹം വ്യക്തമാക്കി.

മാധബി ബുച്ചിന്റെ രാജിയും ജെപിസി അന്വേഷണവും ഉയർത്തി തന്നെയാണ് കോൺഗ്രസ് പ്രക്ഷോഭം നടത്തിയത്.അദാനി ഗ്രൂപ്പിനെതിരായ സെബിയുടെ അന്വേഷണത്തിൽ ഉണ്ടായ വൈരുദ്ധ്യങ്ങൾ പരിഹരിക്കാൻ ഉടനടി സർക്കാർ നടപടി വേണമെന്ന് കോൺഗ്രസ് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കൂടാതെ ഉന്നത ഉദ്യോഗസ്ഥർ കൂടി ഉൾപ്പെട്ട അഴിമതിയുടെ മുഴുവൻ വ്യാപ്‌തിയും അന്വേഷിക്കാൻ സംയുക്ത പാർലമെന്ററി കമ്മിറ്റിയെ (ജെപിസി) നിയോഗിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെടുകയുണ്ടായി.

രാജ്യത്ത് ഏറെ കോളിളക്കം സൃഷ്‌ടിച്ച അദാനി ഗ്രൂപിനെതിരായ ആരോപണത്തിന്റെ രണ്ടാംഘട്ടമായാണ് ഹിൻഡൻബർഗ് സെബി ചെയർപേഴ്‌സനെതിരെ വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്. അദാനി ഗ്രൂപ്പിലേക്ക് പണമെത്തിയ ഷെൽ കമ്പനികളിൽ നിക്ഷേപം ഉണ്ടെന്ന ഗുരുതര ആരോപണമാണ് ഹിൻഡൻബർഗ് റിസർച്ച് ഏറ്റവും ഒടുവിൽ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ടിൽ പറയുന്നത്.

ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനി ഓഹരി വിപണിയിൽ കൃത്രിമം കാണിക്കാൻ ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്ന അതേ സ്ഥാപനമായ ബെർമുഡയിലെയും മൗറീഷ്യസിലെയും അവ്യക്തമായ ഓഫ്‌ഷോർ ഫണ്ടുകളിൽ മാധബി ബുച്ചിനും ഭർത്താവിനും വെളിപ്പെടുത്താത്ത നിക്ഷേപം ഉണ്ടെന്നായിരുന്നു ആരോപണം. ഇത് വലിയ വിമർശനങ്ങൾക്കും ആരോപണ പ്രത്യാരോപണങ്ങൾക്കുമാണ് വഴിയൊരുക്കിയത്.

Eng­lish Summary
Con­gress to protest nation­wide demand­ing res­ig­na­tion of SEBI Chair­per­son Mad­havi Buch

You may also like this video:

Exit mobile version