Site icon Janayugom Online

വിവാദമായ ക്രിമിനൽ നടപടി ചട്ട പരിഷ്‌കരണ ബിൽ ലോക്‌സഭയിൽ

വിവാദമായ ക്രിമിനൽ നടപടി ചട്ട പരിഷ്‌കരണ ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. ശിക്ഷിക്കപ്പെട്ടവരുടെയും അറസ്റ്റിലായവരുടെയും ശാരീരികവും ജീവശാസ്ത്രപരവുമായ വിവരങ്ങൾ ശേഖരിക്കാൻ പൊലീസിന് അധികാരം നൽകുന്നതാണ് ഭേദഗതി ബില്‍. 1920ലെ ഐഡന്റിഫിക്കേഷൻ ഓഫ് പ്രിസണേഴ്‌സ് ആക്ടിന് പകരമുള്ള ബില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര ടെനിയാണ് അവതരിപ്പിച്ചത്. ഒരു വര്‍ഷത്തിലധികം ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളില്‍ അറസ്റ്റിലാകുന്നവരുടെയും ശിക്ഷിക്കപ്പെടുന്നവരുടെയും വിരലടയാളം, കൈ, കാല്‍ മുദ്രകള്‍, ഫോട്ടോ എന്നിവ ശേഖരിക്കാനുള്ള അധികാരം നിലവില്‍ പൊലീസിനുണ്ട്.

നിയമം ഭേദഗതി ചെയ്യുന്നതോടെ രക്ത, മൂത്ര സാമ്പിള്‍, കണ്ണിന്റെ കൃഷ്ണമണി അടക്കമുള്ള ബയോമെട്രിക് രേഖകള്‍, ശാരീരിക അളവുകള്‍ എന്നിവ പൊലീസിന് ശേഖരിക്കാം. രേഖകള്‍ 75 വര്‍ഷം സൂക്ഷിക്കാനും പൊലീസിന് അധികാരം ലഭിക്കും. ബിൽ അവതരണത്തെ പ്രതിപക്ഷം ശക്തമായി എതിർത്തു. ബിൽ മൗലിക അവകാശങ്ങളുടെയും ഭരണഘടനാ അനുച്ഛേദങ്ങളുടെയും ലംഘനമെന്ന് പ്രതിപക്ഷം ആരോപിച്ചു. സംസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തിയ ശേഷമാണ് ബിൽ കൊണ്ടുവന്നതെന്നും വിവര സുരക്ഷിതത്വത്തിന് സംസ്ഥാനങ്ങൾക്ക് പ്രത്യേക നിയമം നിർമ്മിക്കാമെന്നും ആഭ്യന്തര സഹമന്ത്രി പാർലമെന്റിനെ അറിയിച്ചു. കോടതി വെറുതെ വിടുന്നവരുടെ വിവരങ്ങൾ സൂക്ഷിച്ചുവയ്ക്കില്ല എന്നും കേന്ദ്രം ഉറപ്പ് നൽകി.

eng­lish summary;Controversial Crim­i­nal Pro­ce­dure Code Amend­ment Bill in the Lok Sabha

you may also like this video;

Exit mobile version