Site iconSite icon Janayugom Online

സിഒപി30 ബദല്‍; പീപ്പിള്‍സ് ഉച്ചകോടിയില്‍ വന്‍ പങ്കാളിത്തം

യുഎന്നിന്റെ കോണ്‍ഫറന്‍സ് ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (സിഒപി30) ബദലായി നടത്തുന്ന പീപ്പിള്‍സ് ഉച്ചകോടിയില്‍ വന്‍ പങ്കാളിത്തം. വിവിധ പ്രക്ഷോഭങ്ങളുടെ ഭാഗമായ 5000 പേരെ വഹിച്ചുകൊണ്ടുള്ള 200 ബോട്ടുകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ബെലമിലെ ഗ്വാമ കാമ്പസില്‍ ഞായറാഴ്ച വരെയാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ആമസോൺ മേഖലയിലും രാജ്യമെമ്പാടുമുള്ള 1,300 ഭൂരഹിത കർഷകരുടെ ഒരു സംഘം പാരയുടെ തലസ്ഥാനം വഴി മാർച്ച് ചെയ്ത് ബോട്ട് പരേഡിൽ പങ്കുചേർന്നു.

ആയിരത്തിലധികം സിവില്‍ സൊസൈറ്റികളുടെ ശ്രമഫലമായാണ് അഞ്ച് ദിവസം നീളുന്ന പീപ്പിള്‍സ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. പൊതുജനങ്ങളുമായുള്ള സംവാദം, പ്ലീനറി സെഷനുകള്‍ എന്നിവ നടത്തും. കുട്ടികള്‍, മുതിര്‍ന്നവര്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്ന സെഷനുകളാണ് സംഘടിപ്പിച്ച് വരുന്നത്. സോളിഡാരിറ്റി കിച്ചണും സാംസ്കാരിക പ്രവര്‍ത്തനങ്ങളും ഇതിനൊപ്പം നടത്തുന്നുണ്ട്.
വിവിധ മേഖലകളും ഭക്ഷണ പരമാധികാരവും, ചരിത്ര നഷ്ടപരിഹാരം, പരിസ്ഥിതി വംശീയത, നീതിയുക്തമായ പരിവര്‍ത്തനം, ജനാധിപത്യവും ജനങ്ങളുടെ അന്തര്‍ദേശീയത്വവും തുടങ്ങി വിവിധ വിഷയങ്ങള്‍ അധിഷ്ഠിതമാക്കിയാണ് പീപ്പിള്‍സ് ഉച്ചകോടിയില്‍ ചര്‍ച്ച സംഘടിപ്പിക്കുന്നത്. കാലാവസ്ഥാ ദുരന്തത്തിന്റെ കഷ്ടതകള്‍ അനുഭവിക്കുന്ന യഥാര്‍ത്ഥ ജനവിഭാഗങ്ങള്‍ ചര്‍ച്ചയില്‍ അഭിമുഖീകരിക്കപ്പെടുന്നില്ലെന്നും ആമസോണിന്റെ കരച്ചിലായി ബോട്ടുകളുടെ അണിനിരക്കല്‍ മാറിയെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു, 

Exit mobile version