Site icon Janayugom Online

പ്രഖ്യാപിച്ചതിലും കൂടുതല്‍ തൊഴില്‍ നല്‍കി സഹകരണവകുപ്പ്

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ചതിലും കൂടുതല്‍ തൊഴില്‍ നല്‍കി സഹകരണവകുപ്പ്. സെപ്റ്റംബര്‍ വരെ നല്‍കിയത് 16,828 തൊഴിലുകളാണ്. 10,000 തൊഴില്‍ നല്‍കുന്നതിനായിരുന്നു പദ്ധതി തയ്യാറാക്കിയത്. എന്നാല്‍ നൂറുദിന കര്‍മ്മ പദ്ധതി പ്രഖ്യാപിച്ച് 92 ദിവസങ്ങള്‍ക്കുള്ളിലാണ് ലക്ഷ്യവും കടന്ന് തൊഴില്‍ നല്‍കുന്നത്.

പ്രാഥമിക സഹകരണ സംഘങ്ങളില്‍ 151 പേര്‍ക്ക് സ്ഥിരം നിയമനം നല്‍കി. കേരള ബാങ്കില്‍ 13 സ്ഥിരം നിയമനങ്ങളും നല്‍കി. കേരള ബാങ്കില്‍ മാത്രം 10,093 സംരംഭക തൊഴില്‍ അവസരങ്ങളാണ് സൃഷ്ടിച്ചത്. സഹകരണ വകുപ്പില്‍ 27 നിയമനങ്ങളും നടന്നു. വിവിധ ജില്ലകളില്‍ സംരംഭകത്വ വിഭാഗത്തില്‍ 6540 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചു. 

ഏറ്റവും അധികം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചത് തിരുവനന്തപുരത്താണ്. ജില്ലയില്‍ 1074 അവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. രണ്ടാം സ്ഥാനത്ത് ആലപ്പുഴ ജില്ലയാണ്. 1038 പേര്‍ക്കാണ് തൊഴില്‍ അവസരങ്ങള്‍ ഒരുക്കി നല്‍കിയത്. തൃശ്ശൂര്‍ 597, എറണാകുളം 563, കണ്ണൂര്‍ 533, ആലപ്പുഴ 503, പാലക്കാട് 414, കാസര്‍കോട് 413, മലപ്പുറം 381, കോഴിക്കോട് 273, കൊല്ലം 268, പത്തനംതിട്ട 169, ഇടുക്കി 158, വയനാട് 156 എന്നിങ്ങനയാണ് മറ്റു ജില്ലകളില്‍ സഹകരണ വകുപ്പ് ഒരുക്കിയ തൊഴില്‍ അവസരങ്ങള്‍. 

കേരള ചരിത്രത്തില്‍ ആദ്യമായാണ് സഹകരണ രംഗത്ത് കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയധികം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. കര്‍മ്മ പദ്ധതി പൂര്‍ത്തിയാക്കുന്നതിനു മുമ്പ് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. യുവജനങ്ങളാണ് സംരംഭകത്വ മേഖലയില്‍ കൂടുതലായി കടന്നു വരുന്നത്. ഈ സംരംഭങ്ങള്‍ പ്രാദേശിക സ്റ്റാര്‍ട്ട് അപ്പുകളായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. 

Eng­lish Sum­ma­ry : cop­er­a­tive depart­ment gave employ­ment more than what was declared

You may also like this video :

Exit mobile version