Site icon Janayugom Online

അഴിമതി കേസ്: ഇമ്രാന്‍ ഖാനെ അഞ്ച് വർഷത്തേക്ക് അയോഗ്യനാക്കി

തോഷഖാന കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയും തെഹരീക് ഇന്‍സാഫ് പാര്‍ട്ടി ചെയര്‍മാനുമായ ഇമ്രാന്‍ ഖാനെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അഞ്ച് വര്‍ഷത്തേക്ക് അയോഗ്യനാക്കി. അഴിമതി നടത്തിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് 2017 ലെ തെരഞ്ഞെടുപ്പ് നിയമത്തിലെ സെക്ഷന്‍ 167 പ്രകാരമാണ് ഇമ്രാനെ അയോഗ്യനാക്കിയതെന്ന് കമ്മിഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. ഖുറാമില്‍ നിന്ന് ജയിച്ചതായി പ്രഖ്യാപിച്ചുള്ള വി‍ജ്ഞാപനവും റദ്ദാക്കി. 

ഏതെങ്കിലും കേസില്‍ ശിക്ഷിക്കപ്പെട്ട ഒരാള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിശ്ചയിച്ച കാലാവധി വരെ പിന്നീട് മത്സരിക്കാന്‍ സാധിക്കില്ല. ഇമ്രാനെ അയോഗ്യനാക്കിയുള്ള കമ്മിഷന്‍ തീരുമാനത്തെ പാകിസ്ഥാന്‍ തെഹരീക് ഇന്‍സാഫ് പാര്‍ട്ടി വിമര്‍ശിച്ചു. വിധിയെ കോടതിയിൽ ചോദ്യം ചെയ്യുമെന്നും പിടിഐ വൃത്തങ്ങൾ വ്യക്തമാക്കി. വിചാരണ കോടതിയുടെ വിധിക്കെതിരെ ഇമ്രാന്‍ ഖാന്‍ ഇസ്ലാമാബാദ് ഹെെക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഹര്‍ജി ബുധനാഴ്ച പരിഗണിക്കും. വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പിടിഐ മേധാവി സുപ്രീം കോടതിയെയും സമീപിച്ചിട്ടുണ്ട്. തനിക്കെതിരെ പക്ഷാപാതപരമായ വിധിയാണ് പുറപ്പെടുവിച്ചതെന്നും മുൻധാരണകളുടെ അടിസ്ഥാനത്തിലാണ് വിചാരണ കോടതി ജഡ്ജി തനിക്കെതിരായ നിഗമനത്തിൽ എത്തിയതെന്നും ഹർജിയിൽ പറയുന്നു. 

അറ്റോക്ക് ജയിലിൽ ഇമ്രാൻ ഖാൻ വളരെ മോശം സാഹചര്യത്തിലാണെന്നും ജയിലിൽ സി-ക്ലാസ് സൗകര്യങ്ങളാണ് നൽകിയതെന്നും അഭിഭാഷകൻ നയീം ഹൈദർ പഞ്ചോത ആരോപിച്ചു. കൽ ഈച്ചകളും രാത്രിയിൽ പ്രാണികളും നിറഞ്ഞ സെല്ലിൽ കഴിയാൻ സാധിക്കാത്തതിനാല്‍ അറ്റോക്ക് ജയിലില്‍ നിന്ന് തന്നെ മാറ്റണമെന്ന് ഇമ്രാന്‍ അഭിഭാഷകരോട് ആവശ്യപ്പെട്ടതായാണ് സൂചന.
തോഷഖാന കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെതുടര്‍ന്ന് ഓഗസ്റ്റ് അഞ്ചിനാണ് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി ഇമ്രാന് മൂന്ന് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച വിലപിടിപ്പുള്ള സമ്മാനങ്ങള്‍ വിറ്റെന്നതാണ് കേസ്. 2018 മുതൽ 2022 വരെയുള്ള കാലഘട്ടത്തിൽ വിദേശ സന്ദർശനത്തിനിടെ ലഭിച്ചതും 140 മില്യണിലധികം (635,000 ഡോളർ) വിലമതിക്കുന്നതുമായ സമ്മാനങ്ങൾ വിറ്റെന്നാണ് ആരോപണം. 

Eng­lish Sum­ma­ry: Cor­rup­tion case: Imran Khan dis­qual­i­fied for five years

You may also like this video

Exit mobile version