കാസര്‍കോട് ബദിയടുക്ക പഞ്ചായത്തിൽ പ്ലാസ്റ്റിക്ക് മാലിന്യം ശേഖരിച്ച ഫീസിൽ അഴിമതി നടത്തിയ രണ്ട് ഹരിത കര്‍മ്മസേനാംഗങ്ങളെ പിരിച്ചുവിട്ടു. ഉപയോക്താക്കളിൽ നിന്ന് പിരിച്ചെടുത്ത യൂസർഫീ ബാങ്കിൽ അടയ്ക്കാതെയാണ് കൃത്രിമം കാണിച്ചത്. ഇന്റേണൽ ഓഡിറ്റിലാണ് തട്ടിപ്പ് നടത്തിയ വിവരം പുറത്തറിയുന്നത്.
യൂസർ ഫീയായി പിരിച്ചെടുക്കുന്ന പണം ബാങ്കിൽ അടയ്ക്കുമ്പോൾ പൂർണമായും അടയ്ക്കാതെ, ബാങ്കിൽ അടച്ച രസീത് തിരുത്തി ഹരിത കർമസേന ഓഫീസിൽ നൽകിയാണ് തട്ടിപ്പ് നടത്തിയത്. ബാങ്കിൽ അടച്ച രസീതിൽ സ്വന്തമായി തുക എഴുതിച്ചേര്‍ക്കുകയാണ് രീതി. പലതവണ ഇത്തരത്തില്‍ കൃത്രിമം കാണിച്ച് തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് അധികൃതർ പരിശോധനയില്‍ കണ്ടെത്തി.
ഹരിതകർമസേനാ അധികൃതർ അറിയിച്ചതിനെത്തുടർന്ന് ഓഡിറ്റ് വിഭാഗം പഞ്ചായത്തിലെത്തി എല്ലാ വാർഡുകളിലെയും കണക്കുകൾ പരിശോധിച്ചു. പ്രാഥമിക പരിശോധനയിൽ തന്നെ തട്ടിപ്പ് നടന്നതായി കണ്ടെത്തുകയായിരുന്നു. കൂടുതൽ വാർഡുകളിൽ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ കണ്ടെത്തിയാൽ അതും വിജിലൻസ് പരാതിയിൽ ഉൾപ്പെടുത്തും. പരിശോധന പൂർത്തിയായാല്‍ വിജിലൻസിൽ പരാതി നൽകാനാണ് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം. സംഭവവുമായി ബന്ധപ്പെട്ട് നടപടിയുടെ ഭാഗമായി രണ്ട് ഹരിതകർമസേനാംഗങ്ങളെ പിരിച്ചുവിട്ടു.

