ഗുരുതര പാർശ്വഫലങ്ങളുണ്ടാക്കിയേക്കുമെന്ന് കണ്ടെത്തിയതിന് പിന്നാലെ മൂന്ന് ഇന്ത്യൻ നിർമിത ചുമമരുന്നുകൾക്കെതിരെ മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന. ഗുണനിലവാരമില്ലാത്ത ചുമമരുന്ന് കഴിച്ച് മധ്യപ്രദേശിലും രാജസ്ഥാനിലുമായി 26 കുട്ടികൾ മരിച്ചതിന് പിന്നാലെയാണ് നടപടി. ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ കോൾഡ്രിഫ്, റെഡ്നെക്സ് ഫാർമസ്യൂട്ടിക്കൽസിന്റെ റെസ്പിഫ്രെഷ് ടി ആർ, ഷേപ് ഫാർമയുടെ റെലൈഫ് എന്നിവയ്ക്കെതിരെയാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഇവയുടെ ഉപയോഗം ഗുരുതരമായ പാർശ്വഫലങ്ങളുണ്ടാക്കിയേക്കുമെന്നും ജീവഹാനിക്ക് വരെ കാരണമായേക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
മധ്യപ്രദേശിലും രാജസ്ഥാനിലും കുട്ടികളുടെ മരണത്തിന് കാരണമായത് ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ കോൾഡ്രിഫ് എന്ന ചുമമരുന്നാണ്. കോൾഡ്രിഫ് അടക്കം പാർശ്വഫലമുണ്ടാക്കുന്നതായി കണ്ടെത്തിയ മരുന്നുകൾ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടോയെന്ന കാര്യത്തിൽ ലോകാരോഗ്യ സംഘടന ഇന്ത്യയോട് വിശദീകരണം ചോദിച്ചിരുന്നു. ഇവ കയറ്റുമതി ചെയ്തിട്ടില്ലെന്ന് ഇന്ത്യ സ്ഥിരീകരിച്ചിരുന്നു. എന്നിരുന്നാലും ഏതെങ്കിലും തരത്തില്‍ ഇവ വിദേശവിപണയിലുള്‍പ്പെടെ വിതരണം ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കാനും സംഘടന നിര്‍ദേശം നല്‍കി.
കോൾഡ്രിഫ് സിറപ്പ് പുറത്തിറക്കിയ ശ്രീശൻ ഫാർമയുടെ ലൈസൻസ് തമിഴ്നാട് സർക്കാർ റദ്ദാക്കിയിരുന്നു. കമ്പനി ഉടമ രംഗനാഥനെ അറസ്റ്റുചെയ്യുകയും ചെയ്തിട്ടുണ്ട്. കോൾഡ്രിഫ് സിറപ്പ് കഴിച്ച് മരിച്ച കുട്ടികളിൽ വൃക്കസംബന്ധമായ തകരാറുകൾ കണ്ടെത്തിയിരുന്നു. സിറപ്പിൽ വ്യവസായിക മേഖലയിൽ ഉപയോഗിക്കുന്ന ഒരു വിഷ രാസവസ്തുവായ ഡൈഎത്തിലീൻ ഗ്ലൈക്കോൾ 48.6ശതമാനം അടങ്ങിയിരുന്നതായി എസ്ഐടി കണ്ടെത്തിയിരുന്നു.

