മൺറോത്തുരുത്ത് കൊന്നയിൽ കടവ് പാലം നിർമ്മാണത്തിനുള്ള ടെൻഡർ തുകയ്ക്ക് മന്ത്രി സഭ അംഗീകാരം നൽകിയതോടെ പ്രതീക്ഷയോടെ നാട്.കേരള റോഡ് ഫണ്ട് ബോർഡ് സാധ്യതാ പഠനം നടത്തി സമർപ്പിച്ച 36.2 കോടി രൂപയുടെ എസ്റ്റിമേറ്റ് തുകയാണ് മന്ത്രിസഭ അംഗീകരിച്ചത്. ഇതോടെ പെരുങ്ങാലം പ്രദേശവാസികളുടെ പ്രതീക്ഷയാണ് പൂവണിയുന്നത്. 1992ൽ ഉണ്ടായ പ്രളയത്തിലാണ് പെരുങ്ങാലം തുരുത്തിനെ കരയുമായി ബന്ധിപ്പിക്കുന്ന ഏക നടപ്പാലം തകർന്നത്. പിന്നീട് ഇതുവരെ വള്ളവും ബോട്ടുമാണ് മൺറോത്തുരുത്തിലേക്കു എത്തുന്നതിനു പെരുങ്ങാലം നിവാസികൾ ആശ്രയിച്ചിരുന്നത്.
2016ൽ പാലത്തിനായി 27 കോടി രൂപ സർക്കാർ അനുവദിക്കുകയും 26.2 കോടി രൂപയ്ക്ക് ടെൻഡർ ചെയ്യുകയും ചെയ്തു. 2018 ജൂലൈ 12ന് മന്ത്രി ജി സുധാകരൻ പാലത്തിന്റെ നിർമാണോദ്ഘാടനവും നിർവഹിച്ചു. തുടർന്ന് 28.32 കോടി രൂപയ്ക്ക് ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ പാളങ്ങൾക്കു വശങ്ങളിൽ കൂടി ഭാരം കയറ്റിയ വാഹനങ്ങൾ പോകുന്നത് ബലക്ഷയത്തിനു കാരണമാകും എന്ന് കാട്ടി റെയിൽവേ സ്റ്റോപ് മെമ്മോ നൽകിയതോടെ നിർമാണം തടസ്സപ്പെട്ടു. പടിഞ്ഞാറേ കല്ലടയിൽ നിന്ന് ജങ്കാർ വഴി നിർമാണ സാമഗ്രികൾ എത്തിക്കുന്നതിനുള്ള ശ്രമവും വിജയം കണ്ടില്ല. പ്രശ്നങ്ങൾ പരിഹരിക്കാനാവാതെ വന്നപ്പോൾ കരാറുകാരൻ നിർമ്മാണം നിർത്തുകയായിരുന്നു.